ആരാണ് മുഹമ്മദ് ബാഖിർ ഖാലിബാഫ്? ഇസ്‌ലാമാബാദിലെ ഇറാൻ ചർച്ചകൾക്ക് നേതൃത്വം നൽകുന്ന കരുത്തൻ

ഇസ്‌ലാമാബാദ്: പാകിസ്താനുമായുള്ള നിർണ്ണായക ചർച്ചകൾക്കായി ഇസ്‌ലാമാബാദിലെത്തിയ ഇറാൻ സംഘത്തെ നയിക്കുന്നത് പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫാണ്. 64-കാരനായ ഖാലിബാഫ് ഇറാന്റെ രാഷ്ട്രീയ-സൈനിക മേഖലകളിൽ ദശകങ്ങളായി സജീവസാന്നിധ്യമാണ്.

യൗവനകാലത്ത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സിന്റെ (IRGC) കമാൻഡറായി സേവനമനുഷ്ഠിച്ച ഖാലിബാഫ് പിന്നീട് ഇറാന്റെ ഭരണസിരാകേന്ദ്രങ്ങളിൽ നിർണ്ണായക പദവികൾ വഹിച്ചു. 2005 മുതൽ 2017 വരെ തെഹ്‌റാൻ മേയറായി പ്രവർത്തിച്ചിട്ടുണ്ട്. തർബിയത്ത് മോഡറസ് യൂണിവേഴ്സിറ്റിയിൽ നിന്ന് പൊളിറ്റിക്കൽ ജിയോഗ്രഫിയിൽ അദ്ദേഹം പി.എച്ച്.ഡി നേടിയിട്ടുണ്ട്.

സമീപകാലത്ത് തന്റെ എക്സ് ഹാൻഡിലിലൂടെയുള്ള പ്രതികരണങ്ങളിലൂടെയാണ് ഖാലിബാഫ് ആഗോളതലത്തിൽ ശ്രദ്ധിക്കപ്പെട്ടത്. അമേരിക്കയിലെ വിലക്കയറ്റത്തെ പരിഹസിച്ചും, ഡോണാൾഡ് ട്രംപിന്റെ എഴുത്തുശൈലിയെ അനുകരിച്ചും അദ്ദേഹം പങ്കുവെക്കുന്ന പോസ്റ്റുകൾ പലപ്പോഴും ചർച്ചയാകാറുണ്ട്. അമേരിക്ക സ്വന്തം ജനതയേക്കാൾ കൂടുതൽ ഇസ്രായേലിന് മുൻഗണന നൽകുന്നുവെന്നാണ് അദ്ദേഹത്തിന്റെ പ്രധാന വിമർശനങ്ങളിലൊന്ന്.

പടിഞ്ഞാറൻ രാജ്യങ്ങളുമായി ചർച്ചകൾക്ക് തയ്യാറാണെന്ന നിലപാടാണ് അദ്ദേഹം മുമ്പ് സ്വീകരിച്ചിട്ടുള്ളത്. "ഇറാനോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ പാശ്ചാത്യ രാജ്യങ്ങൾ തയ്യാറാകണം. കാര്യങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള മനോഭാവമാണ് ഇറാന്റേതെന്ന് അവർ ഉറച്ചു വിശ്വസിക്കണം." - ഒരിക്കൽ ലണ്ടൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. 2005, 2013, 2017, 2024 എന്നീ വർഷങ്ങളിൽ ഇറാന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 

നിലവിൽ രണ്ടാഴ്ചത്തെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ ചർച്ചയുടെ ഫലശ്രുതി സംബന്ധിച്ച് ആശങ്ക നിഴലിക്കുന്നുവെങ്കിലും മാധ്യസ്ഥ്യശ്രമങ്ങൾക്ക് നേതൃത്വം നൽകുന്ന പാകിസ്താൻ, തുർക്കിയ, ഈജിപ്ത് പ്രതിനിധികൾ തികഞ്ഞ പ്രതീക്ഷയിലാണ്.

പശ്ചിമേഷ്യയിൽ സമ്പൂർണ വെടിനിർത്തൽ വേണമെന്നും മേഖലയിൽനിന്ന് യു.എസ് സൈന്യം പിൻവാങ്ങണമെന്നുമാണ് ഇറാന്റെ പ്രധാന ആവശ്യം. എന്നാൽ, ലബനാനിൽ ഇസ്രായേൽ ആക്രമണം തുടരുമെന്നാണ് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യത്തിലുള്ള അതൃപ്തി പരസ്യമാക്കിയാണ് ഇറാൻ പ്രതിനിധികൾ ഇസ്‍ലാമാബാദിലെത്തിയത്. ഇസ്രായേലിനും യു.എസിനും ആക്രമണം നടത്താൻ സഹായകമാകുന്ന വെടിനിർത്തലിനോട് സഹകരിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.

ചർച്ചയിൽ യു.എസ് സംഘത്തെ നയിക്കുന്ന ജെ.ഡി. വാൻസ് വാഷിങ്ടണിൽനിന്ന് പുറപ്പെടുംമുമ്പ് നടത്തിയ വാർത്തസമ്മേളനവും ഇറാനുള്ള മുന്നറിയിപ്പാണ്. ട്രംപിന്റെ വ്യക്തമായ മാർഗനിർദേശങ്ങളോടെയാണ് ചർച്ചക്ക് വരുന്നതെന്നും യു.എസിനോട് ഇറാൻ ‘അധികം കളിക്കരുതെ’ന്നുമായിരുന്നു വാൻസിന്റെ പ്രസ്താവന. 

Tags:    
News Summary - Who is Mohammad Bagher Ghalibaf, Iran’s lead negotiator in Islamabad?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.