സൻആ: സൗദി അറേബ്യക്കെതിരെ നാവിക ഉപരോധ പ്രഖ്യാപനവുമായി യമനിലെ ഹൂതികൾ. സൗദിയുമായി ബന്ധപ്പെട്ട എല്ലാത്തരം നാവിക ഗതാഗതത്തിനുമുള്ള നിരോധനം പ്രസ്താവന പുറത്തിറക്കിയ നിമിഷം മുതൽ നിലവിൽ വന്നതായി ഹൂതി സൈനിക വക്താവ് യഹ്‍യാ സരീ ‘അൽ-മസീറ’ ടെലിവിഷനിലൂടെ അറിയിച്ചു. സൗദിയുടെ ഭാഗത്തുനിന്ന് ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ അതി ശക്തവും സമഗ്രവുമായ തിരിച്ചടിയുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
കഴിഞ്ഞ ആഴ്ച സൻആ വിമാനത്താവളത്തിന് നേരെ സൗദി അറേബ്യ വ്യോമാക്രമണം നടത്തിയെന്ന് ആരോപിച്ച് ഹൂതികൾ സൗദി ലക്ഷ്യമാക്കി മിസൈലുകൾ അയച്ചിരുന്നു. ഇത് വർഷങ്ങളായി നിലനിന്നിരുന്ന ശാന്തത തകർത്തു. ആരോപണത്തിൽ സൗദി മൗനം പാലിച്ചെങ്കിലും ആക്രമണത്തിന്റെ ഉത്തരവാദിത്തം യമനിലെ അന്താരാഷ്ട്ര അംഗീകാരമുള്ള സർക്കാർ ഏറ്റെടുത്തു. ഇറാനിയൻ വിമാനം ഇറങ്ങുന്നത് തടയാനാണ് വിമാനത്താവളത്തിന് നേരെ ആക്രമണം നടത്തിയത് എന്നാണ് അവരുടെ വിശദീകരണം.
അതേസമയം, യമൻ ജനതക്ക് മേൽ ഉപരോധം ഏർപ്പെടുത്തുന്നുവെന്നും സമുദ്ര നാവിഗേഷന് തടസ്സം സൃഷ്ടിക്കുന്നുവെന്നുമുള്ള ഹൂതികളുടെ ആരോപണങ്ങളെ തള്ളി സൗദി അറേബ്യരംഗത്ത് എത്തി. യമന് പൂർണ പിന്തുണ വാഗ്ദാനം ചെയ്ത സൗദി അറേബ്യ, അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്നും വ്യക്തമാക്കി.
യമനിലെ നിയമാനുസൃത സർക്കാറുമായി ചേർന്ന് വികസന പദ്ധതികൾ, വൈദ്യുതി നിലയങ്ങൾ പ്രവർത്തിപ്പിക്കുന്നതിനുള്ള ഇന്ധന വിതരണം എന്നിവയിലൂടെ കഴിഞ്ഞ കുറച്ചു വർഷങ്ങളായി യമൻ ജനതയുടെ ദുരിതമകറ്റാൻ സൗദി അറേബ്യ നിരന്തരം പ്രവർത്തിച്ചുവരികയാണെന്ന് വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
ഈ വർഷത്തിന്റെ ആദ്യ പകുതിയിൽ ഭക്ഷണസാധനങ്ങൾ, ഇന്ധനം, നിർമാണ സാമഗ്രികൾ, മറ്റ് വസ്തുക്കൾ എന്നിവയുമായി 300ലധികം വാണിജ്യ കപ്പലുകൾ വടക്കൻ യമൻ തുറമുഖങ്ങളായ ഹുദൈദ, അൽ സലിഫ്, റഅ്സ് ഈസ എന്നിവിടങ്ങളിൽ പ്രവേശിച്ചിട്ടുണ്ട്. യു.എൻ രക്ഷാസമിതിയുടെ 2216ാം നമ്പർ പ്രമേയപ്രകാരം ആയുധങ്ങളും വെടിമരുന്നുകളും കടത്തുന്നത് തടയാനുള്ള നടപടികൾ ഇപ്പോഴും നിലവിലുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
യമനെയും മേഖലയെയും ലക്ഷ്യമിട്ട് ഹൂതികൾ നടത്തിയ ആക്രമണ പരമ്പരകളെ മന്ത്രാലയം പ്രസ്താവനയിൽ അനുസ്മരിച്ചു. 2020ലെ അദൻ വിമാനത്താവള ആക്രമണം, 2022ൽ തെക്കൻ യമനിലെ എണ്ണ കയറ്റുമതി ടെർമിനലുകൾക്ക് നേരെയുണ്ടായ ആക്രമണം, സൻആ വിമാനത്താവളത്തിൽ വെച്ച് യമനിയ എയർവേയ്‌സിന്റെ നാല് വിമാനങ്ങൾ പിടിച്ചെടുത്തത്, ചെങ്കടലിലെ വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഈ നടപടികൾ യമൻ ജനതയുടെ മാനുഷികവും സാമ്പത്തികവുമായ ദുരിതങ്ങൾ വർധിപ്പിക്കുകയും യാത്രകൾ തടസ്സപ്പെടുത്തുകയും നിയമാനുസൃത സർക്കാറിന്റെ വരുമാനം തകരാറിലാക്കുകയും ഹൂതികളുടെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ സ്ഥിതിഗതികൾ വഷളാക്കുകയും ചെയ്തതായി മന്ത്രാലയം വ്യക്തമാക്കി. സ്വന്തം ഭരണപ്രദേശങ്ങളിലെ വർധിച്ചുവരുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും ജനരോഷത്തിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് സൗദിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് ഹൂതികൾ ശ്രമിക്കുന്നതെന്നും വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു.
യമനിൽ സമാധാനം കൈവരിക്കുകയും ജനങ്ങളുടെ ദുരിതം അവസാനിപ്പിക്കുകയുമാണ് സൗദി അറേബ്യയുടെ പ്രാഥമിക ലക്ഷ്യമെന്ന് മന്ത്രാലയം ആവർത്തിച്ചു. യമനിലെ നിയമാനുസൃത സർക്കാർ അംഗീകരിച്ച റോഡ്മാപ്പ് ഉൾപ്പെടെയുള്ള യു.എൻ നേതൃത്വത്തിലുള്ള എല്ലാ സമാധാന ശ്രമങ്ങളെയും സൗദി പിന്തുണച്ചിട്ടുണ്ട്. എന്നാൽ ഹൂതികൾ ഇത് അംഗീകരിക്കാൻ തയ്യാറായിട്ടില്ല.
യമൻ സംബന്ധിച്ച യു.എൻ രക്ഷാസമിതി പ്രമേയം 2216, ചെങ്കടലിലെ നാവിക സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനുള്ള പ്രമേയം 2722 എന്നിവ നടപ്പിലാക്കിക്കൊണ്ട് അന്താരാഷ്ട്ര സമൂഹം തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്ന് സൗദി അറേബ്യ ആവശ്യപ്പെട്ടു.
അന്താരാഷ്ട്ര നിയമങ്ങൾക്കും 1982ലെ ഐക്യരാഷ്ട്രസഭയുടെ സമുദ്രനിയമ കൺവെൻഷനും അനുസൃതമായി തങ്ങളുടെ കപ്പലുകളെ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും രാജ്യത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടാകും. യമൻ ജനതക്കും രാജ്യത്തെ നിയമാനുസൃത സർക്കാറിനും ഉള്ള സൗദിയുടെ പിന്തുണ തുടരുമെന്നും മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.