ടെൽ അവീവ്: ഗസ്സയിൽ നടത്തുന്ന വ്യോമാക്രമണം നിർത്താൻ ഉദ്ദേശമില്ലെന്ന് ഇസ്രായേൽ. സൈനിക മേധാവി ഹെർസി ഹാലെവിയാണ് വ്യോമാക്രമണം നിർത്താൻ ഉദ്ദേശമില്ലെന്ന് അറിയിച്ചത്. ഹമാസിനെ പൂർണമായും തകർക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. കരയുദ്ധത്തിന് ഇസ്രായേൽ പൂർണമായും സജ്ജമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.
യുദ്ധത്തിന്റെ അടുത്ത ഘട്ടത്തിന് ഇസ്രായേൽ തയാറായെന്ന് സൈനിക വക്താവ് ഡാനിയൽ ഹാഗരി അറിയിച്ചു. അടുത്ത ഘട്ടത്തിലെ യുദ്ധത്തിന് തയാറെടുത്തു. സർക്കാറിന്റെ നിർദേശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇസ്രായേലിന്റെ നടപടികളിൽ കടുത്ത ആശങ്ക അറിയിച്ച് ലോകരാജ്യങ്ങൾ രംഗത്തെത്തുന്നുണ്ട്.
അതിനിടെ ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കൊലപാതകം 5,100 കവിഞ്ഞു. ഇന്ന് പുലർച്ചെ അൽ ശത്തി അഭയാർഥി ക്യാമ്പിന് നേരെയുണ്ടായ ഇസ്രായേൽ ആക്രമണത്തിൽ 12 പേർ മരിച്ചു. 50 പേർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ 2,055 ലേറെ കുട്ടികളും, 1120 ലേറെ പേർ വനിതകളുമാണ്. 15,275ലേറെ പേർക്ക് പരിക്കേറ്റതായും ഫലസ്തീൻ ആരോഗ്യമന്ത്രാലയം അറിയിച്ചു.
ബന്ദികളായ രണ്ട് പേരെ ഹമാസ് മോചിപ്പിച്ചു. ബന്ദികളായ യോഷെവെദ് ലിഫ്ഷിറ്റ്‌സ് (85), നൂറ് കൂപ്പർ (79) എന്നിവരെയാണ് ഇന്നലെ മോചിപ്പിച്ചത്. ഇവരെ റെഡ്ക്രോസിനാണ് കൈമാറിയത്. “അവർ ഉടൻ തന്നെ തങ്ങളുടെ പ്രിയപ്പെട്ടവരുടെ അടുത്തേക്ക് മടങ്ങിയെത്തുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു” -റെഡ്ക്രോസ് ട്വീറ്റ് ചെയ്തു. വെള്ളിയാഴ്ച രണ്ട് വനിതകളെ മോചിപ്പിച്ചിരുന്നു. അമേരിക്കൻ പൗരത്വമുള്ള ജൂഡിത്ത് റാണൻ, മകൾ നതാലി എന്നിവരെയാണ് ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളെത്തുടർന്ന് ഹമാസ് അന്ന് മോചിപ്പിച്ചത്.
അതേസമയം, ഇസ്രായേലിന് പുറമെ മറ്റൊരു രാജ്യത്തിന്റെ കൂടി പൗരത്വമുള്ള 50 ബന്ദികളെ വിട്ടയക്കാൻ ഹമാസ് സന്നദ്ധത അറിയിച്ചതായി ഇസ്രായേൽ റേഡിയോ പറഞ്ഞു. മുഴുവൻ ബന്ദികളെയും മോചിപ്പിച്ച ശേഷം ചർച്ചയാകാമെന്നാണ് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ വെടിനിർത്തലിന് ഉപാധി വെച്ചിരിക്കുന്നത്.
യുദ്ധനിയമങ്ങൾ പോലും പാലിക്കാതെ ഇസ്രായേൽ നടത്തുന്ന ആക്രമണത്തെ യൂറോപ്യൻ യൂണിയൻ വിദേശകാര്യ കമ്മീഷണർ വിമർശിച്ചു. ഇസ്രയേലിന്റെ പ്രതിരോധം നിയമങ്ങൾ പാലിച്ചാകണമെന്നും സിവിലിയൻമാർക്ക് വൈദ്യുതിയും വെള്ളവും നിഷേധിച്ചല്ലെന്നും ബോറൽ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.