വാഷിങ്ടൺ/തെഹ്‌റാൻ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനായി ഇറാൻ മുന്നോട്ട് വെച്ച നിർണ്ണായകമായ സമാധാന നിർദേശം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിരസിച്ചു. ആണവ ചർച്ചകൾ ആരംഭിക്കുന്നതിന് മുന്നോടിയായി ഹുർമുസ് കടലിടുക്ക് തുറക്കണമെന്നും യു.എസ് ഏർപ്പെടുത്തിയ നാവിക ഉപരോധം പിൻവലിക്കണമെന്നുമുളള ഇറാന്റെ നിർദേശമാണ് ട്രംപ് തള്ളിയത്.
പാകിസ്താൻ മധ്യസ്ഥനായി സമർപ്പിച്ച സമാധാന കരാറിൽ പ്രധാനമായും മൂന്ന് ഘട്ടങ്ങളാണുണ്ടായിരുന്നത്. നിലവിൽ സംഘർഷം മൂലം തടസപ്പെട്ടിരിക്കുന്ന ഹുർമുസ് കടലിടുക്ക് ഗതാഗതത്തിനായി തുറന്നു കൊടുക്കുക. ഇറാനിയൻ തുറമുഖങ്ങളിൽ അമേരിക്ക ഏർപ്പെടുത്തിയിരിക്കുന്ന കടുപ്പമേറിയ നാവിക ഉപരോധം പിൻവലിക്കുക, ഈ രണ്ട് നിബന്ധനകൾ പാലിച്ചതിന് ശേഷം മാത്രം ഔദ്യോഗികമായ ആണവ ചർച്ചകളിലേക്ക് കടക്കുക എന്നിങ്ങനെയായിരുന്നു അവ.
കൂടാതെ, അമേരിക്കയിൽ നിന്നോ ഇസ്രായേലിൽ നിന്നോ ഭാവിയിൽ ആക്രമണങ്ങൾ ഉണ്ടാകില്ലെന്ന ഉറപ്പും സമാധാനപരമായ ആവശ്യങ്ങൾക്കായി യുറേനിയം സമ്പുഷ്ടമാക്കാനുള്ള അവകാശവും ഇറാൻ ആവശ്യപ്പെട്ടിരുന്നു.
ഈ നിർദേശങ്ങൾ തനിക്ക് ഒട്ടും തൃപ്തികരമല്ലെന്നാണ് ട്രംപ് വൈറ്റ് ഹൗസിൽ വ്യക്തമാക്കിയത്. 'തനിക്ക് അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഇറാൻ ചോദിക്കുന്നത്' എന്ന് അദ്ദേഹം പറഞ്ഞു. ഇറാന്റെ ആണവ പദ്ധതികൾ പൂർണ്ണമായും ഉടനടി നിർത്തലാക്കാതെ യാതൊരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്ന കർശന നിലപാടിലാണ് വാഷിങ്ടൺ.
ചർച്ചകൾ പരാജയപ്പെട്ടതോടെ ആഗോള വിപണിയിൽ എണ്ണവില വർധിച്ചു. നിലവിൽ ക്രൂഡ് ഓയിൽ വില ബാരലിന് 111 ഡോളറിന് മുകളിലെത്തിയിരിക്കുകയാണ്. നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടാൽ സൈനിക നടപടി ഉണ്ടാകുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന് മറുപടിയായി ഇറാനും തങ്ങളുടെ സൈനികമായ കരുത്ത് വർധിപ്പിച്ചിട്ടുണ്ട്.
നിലവിൽ പാകിസ്താൻ മുഖേനയുള്ള ചർച്ചകൾ തുടരുന്നുണ്ടെങ്കിലും ഇരുരാജ്യങ്ങളും തങ്ങളുടെ നിലപാടുകളിൽ ഉറച്ചുനിൽക്കുന്നത് ലോകരാഷ്ട്രങ്ങളെ ആശങ്കയിലാക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.