തെഹ്റാൻ: ഇറാന്റെ മണ്ണിൽ പാദം വെക്കുന്ന ഏതൊരു അമേരിക്കൻ സൈനികനും ശവപ്പെട്ടിയിൽ മടങ്ങേണ്ടി വരുമെന്ന കടുത്ത മുന്നറിയിപ്പുമായി പ്രമുഖ ഇറാനിയൻ ദിനപത്രമായ 'തെഹ്റാൻ ടൈംസ്'. 'നരകത്തിലേക്ക് സ്വാഗതം' (Welcome To Hell) എന്ന തലക്കെട്ടോടെ ഒന്നാം പേജിൽ നൽകിയ വാർത്തയിലൂടെയാണ് അമേരിക്കയുടെ സൈനിക നീക്കങ്ങൾക്കെതിരെ ഇറാൻ രംഗത്തെത്തിയത്. മിഡിൽ ഈസ്റ്റിലേക്ക് പതിനായിരത്തോളം അധിക സൈനികരെ കൂടി വിന്യസിക്കാൻ അമേരിക്ക ആലോചിക്കുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണിത്.
മേഖലയിൽ ഒരു കരസേനാ നീക്കത്തിന് വാഷിങ്ടൺ തയ്യാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങൾക്ക് ഈ പുതിയ നീക്കം ആക്കം കൂട്ടിയിട്ടുണ്ട്. സമാധാന ചർച്ചകൾ നടക്കുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആവർത്തിക്കുമ്പോഴും, ഇറാനു ചുറ്റുമുള്ള സൈനിക സാന്നിധ്യം വർദ്ധിപ്പിക്കാനാണ് പെന്റഗണിന്റെ നീക്കം. ട്രംപിന് സൈനികമായ മേൽക്കൈ നൽകാനാണ് ഈ അധിക വിന്യാസമെന്ന് വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്യുന്നു. അമേരിക്കൻ സൈന്യം ഇറാനിൽ പ്രവേശിച്ചാൽ യമനിലെ ഹൂതി സഖ്യകക്ഷികളെ ഉപയോഗിച്ച് ചെങ്കടലിലെ കപ്പലുകൾക്ക് നേരെ വീണ്ടും ആക്രമണം തുടങ്ങുമെന്ന് ഇറാനിയൻ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. ഇറാൻ തീരത്തെ പ്രധാന എണ്ണ കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സൈനികരെ വിന്യസിക്കാനാണ് ഇറാൻ പദ്ധതിയിടുന്നത്.
ഇതിനിടയിൽ, തെഹ്റാനിലെ ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രയേൽ നടത്തിയ വൻ വ്യോമാക്രമണവും ദക്ഷിണ ലബനനിൽ ഹിസ്ബുള്ളയും ഇസ്രയേൽ സൈന്യവും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലും പശ്ചിമേഷ്യയെ വൻ യുദ്ധത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.