വാഷിങ്ടൺ: കൊറോണ വൈറസ് ചൈനയിലെ ലാബിൽ നിന്ന് പുറത്തുവന്നതാണെന്ന തന്‍റെ വാദം ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് യു.എസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ചൈന 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരമായി ലോകത്തിന് നൽകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ചൈനയിലെ ലാബിൽ നിന്ന് പുറത്തുവന്നതാണ് വൈറസെന്ന വാദം വീണ്ടുമുയർന്ന പശ്ചാത്തലത്തിലാണ് ട്രംപിന്‍റെ പ്രസ്താവന.
ശത്രുവായി പറയപ്പെടുന്നവർ പോലും ഇപ്പോൾ ഞാൻ പറഞ്ഞത് ശരിവെക്കുകയാണ്. കോവിഡ് മൂലമുണ്ടായ നഷ്ടങ്ങളുടെയും മരണങ്ങളുടെയും ഉത്തരവാദിത്തം ചൈനയുടെ മേൽ ചുമത്തണം. യു.എസിനും ലോകരാഷ്ട്രങ്ങൾക്കുമായി ചൈന 10 ട്രില്യൺ ഡോളർ നഷ്ടപരിഹാരം നൽകണം -ട്രംപ് പറഞ്ഞു.
വൈറസ് ചൈന നിർമിച്ചതാണെന്ന ആരോപണം ട്രംപ് തുടക്കം മുതൽക്കേ ഉയർത്തിയിരുന്നു. ചൈനീസ് വൈറസ് എന്ന പ്രയോഗവും നടത്തിയിരുന്നു. എന്നാൽ, ഇതിന്‍റെ പേരിൽ വ്യാപക വിമർശനം നേരിട്ടിരുന്നു.
ചൈനയിലെ ലാബിൽ നിന്നാണ് സാർസ് കോവ്-2 വൈറസ് പുറത്തുവന്നതെന്ന് ബ്രിട്ടീഷ് ഗവേഷകരാണ് ഏറ്റവുമൊടുവിലായി വാദമുയർത്തിയത്. വവ്വാലുകളിൽ നിന്നാണ് വൈറസ് ബാധയെന്ന് പിന്നീട് വരുത്തിത്തീർക്കുകയായിരുന്നെന്നും ഇവർ പറയുന്നു.
എന്നാൽ, ലാബിലുണ്ടായതാണ് എന്ന വാദം ലോകാരോഗ്യ സംഘടന നേരത്തെ തള്ളിയിരുന്നു. പുതിയ വെളിപ്പെടുത്തലിന്‍റെ സാഹചര്യത്തിൽ വൈറസിന്‍റെ ഉത്ഭവത്തെ കുറിച്ച് അന്വേഷിച്ച് മൂന്ന് മാസത്തിനകം റിപ്പോർട്ട് നൽകാൻ യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ ഇന്‍റലിജൻസ് വിഭാഗത്തോട് നിർദേശിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.