വാഷിങ്ടൺ: മാസങ്ങൾ നീണ്ട അനിശ്ചിതത്വങ്ങൾക്കും ചർച്ചകൾക്കും ശേഷം ഇന്ത്യ-യു.എസ് വ്യാപാര കരാറായി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തന്നെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്തി’ലൂടെ അറിയിച്ചത്. ഇന്ത്യക്കുമേൽ ചുമത്തിയ 25 ശതമാനം പകരത്തീരുവ 18 ശതമാനമാക്കി താഴ്ത്തിയെന്ന് പ്രഖ്യാപിച്ച ട്രംപ്, ഇന്ത്യയുടെ ഇറക്കുമതി നികുതി പൂജ്യത്തിലേക്ക് കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അറിയിച്ചു. റഷ്യയിൽനിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിക്കുകയും യു.എസിൽനിന്ന് കുടുതൽ എണ്ണ വാങ്ങുകയും ചെയ്യും. കരാർ സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തിങ്കളാഴ്ച ഫോണിൽ സംസാരിച്ചുവെന്നും ട്രംപ് വ്യക്തമാക്കി.
രണ്ടാമതും അധികാരത്തിൽവന്ന ട്രംപ് വ്യാപാരയുദ്ധത്തിന്റെ ഭാഗമായി ഇന്ത്യക്കുമേൽ 25 ശതമാനമാണ് ഇറക്കുമതി തീരുവ ഏർപ്പെടുത്തിയത്; റഷ്യൻ എണ്ണ വാങ്ങുന്നതിനെതിരെ 25 ശതമാനം അധികമായി പിഴത്തീരുവയും ഏർപ്പെടുത്തിയതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം വഷളായത്. വിവിധ തലങ്ങളിൽ ചർച്ച നടന്നുവെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ, യൂറോപ്യൻ യുനിയനുമായും ഏതാനും യൂറോപ്യൻ രാജ്യങ്ങളുമായും ഇന്ത്യ വ്യാപാര കരാറിൽ ഏർപ്പെട്ടുകൊണ്ടിരിക്കെയാണ് ട്രംപിന്റെ പ്രഖ്യാപനം.
യു.എസിൽനിന്നുള്ള ഇറക്കുമതി വർധിപ്പിക്കാൻ മോദി സമ്മതിച്ചുവെന്ന് ട്രംപ് ‘ട്രൂത്തി’ൽ കുറിച്ചു. ഇതുവഴി 50,000 കോടി ഡോളറിന്റെ അധിക വ്യാപാരം നടക്കുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു. ട്രംപ്-മോദി സംഭാഷണം ഇന്ത്യയിലെ യു.എസ് അംബാസഡർ സെർജിയോ ഗോർ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇന്ത്യൻ കയറ്റുമതി ഉൽപന്നങ്ങൾക്ക് നേരത്തെ 50 ശതമാനം വരെ ഉയർന്നിരുന്ന നികുതിയാണ് ഇപ്പോൾ 18 ശതമാനമായി കുറച്ചിരിക്കുന്നത്. ഇത് ചൈന, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളേക്കാൾ കുറഞ്ഞ നിരക്കാണ്.
ഇന്ത്യ റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് നിർത്താൻ ധാരണയായതോടെയാണ് നികുതി കുറയ്ക്കാൻ അമേരിക്ക തയാറായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിന് പകരമായി ഇന്ത്യക്ക് ഏർപ്പെടുത്തിയിരുന്ന 25 ശതമാനം പിഴ നികുതിഇതോടെ ഒഴിവാക്കപ്പെട്ടു. റഷ്യക്ക് പകരം അമേരിക്കയിൽനിന്ന് ഏകദേശം 500 ബില്യൺ ഡോളറിന്റെ ഊർജ്ജം, സാങ്കേതികവിദ്യ, കാർഷിക ഉൽപന്നങ്ങൾ എന്നിവ വാങ്ങാൻ ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.
കരാറിന്റെ ഭാഗമായി അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഇന്ത്യ ഏർപ്പെടുത്തിയിരുന്ന പല നികുതികളും നിയന്ത്രണങ്ങളും ഒഴിവാക്കും. അമേരിക്കൻ സാധനങ്ങൾക്ക് ഇന്ത്യയിലെ വിപണിയിൽ 'സീറോ താരിഫ്' എന്ന നിലയിലേക്ക് കാര്യങ്ങൾ നീങ്ങും.
കരാറിലൂടെ അമേരിക്കൻ വിപണിയിൽ ഇന്ത്യൻ ഉൽപന്നങ്ങൾക്ക് വലിയ സ്വീകാര്യത ലഭിക്കും. നികുതി കുറഞ്ഞതോടെ ടെക്സ്റ്റൈൽസ്, ആഭരണങ്ങൾ, ഐ.ടി സേവനങ്ങൾ തുടങ്ങിയ മേഖലകളിൽ ഇന്ത്യക്ക് മറ്റ് അയൽരാജ്യങ്ങളേക്കാൾ കൂടുതൽ മത്സരക്ഷമത കൈവരിക്കാൻ സാധിക്കും. കൂടാതെ, ആഗോള നിക്ഷേപകർക്ക് ഇന്ത്യയിലുള്ള വിശ്വാസം വർദ്ധിക്കുമെന്നും 'ചൈന പ്ലസ് വൺ' നയം വഴി കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുമെന്നും സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.