വാഷിങ്ടൺ: യുക്രെയ്നൊപ്പം റഷ്യക്കെതിരെ യുദ്ധത്തിനില്ലെന്ന് ആവർത്തിച്ച് യു.എസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രെയ്നുള്ള പിന്തുണ ബൈഡൻ വീണ്ടും ആവർത്തിച്ചു. എന്നാൽ, നാറ്റോ രാജ്യങ്ങൾക്കുള്ള പിന്തുണ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
യു.എസും സഖ്യകക്ഷികളും നാറ്റോയുടെ ഓരോ ഇഞ്ച് ഭൂമിയും മുഴുവൻ ശക്തിയും ഉപയോഗിച്ച് സംരക്ഷിക്കുമെന്ന് ബൈഡൻ പറഞ്ഞു. ധൈര്യത്തോടെ യുക്രെയ്ൻ റഷ്യക്കെതിരെ പോരാടുകയാണ്. പുടിന് യുദ്ധത്തിൽ നേട്ടമുണ്ടായിട്ടുണ്ടാകാം. എന്നാൽ, ഇതിന് പുടിൻ കനത്ത വില നൽകേണ്ടി വരുമെന്നും ബൈഡൻ കൂട്ടിച്ചേർത്തു.
അമേരിക്കൻ സൈന്യം യുക്രെയ്നുമായി ചേർന്ന് അവരുടെ മണ്ണിൽ യുദ്ധം ചെയ്യില്ല. നാറ്റോ രാജ്യങ്ങളെ യു.എസ് സംരക്ഷിക്കും. പുടിന്റെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്കുള്ള മുന്നേറ്റം തടയുമെന്നും ബൈഡൻ പറഞ്ഞു. നാറ്റോ രാജ്യങ്ങളായ പോളണ്ട്, റുമാനിയ, ലാത്‍വിയ, ലിത്‍വാനിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളെ സംരക്ഷിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കൻ ജനത യുക്രെയ്നൊപ്പം ഉറച്ചു നിൽക്കും. ഏകാധിപതികൾ അവരുടെ ആക്രമണങ്ങൾക്ക് വില നൽകുന്നില്ല. അവർ യുദ്ധവും പ്രശ്നങ്ങളും സൃഷ്ടിക്കുന്നു. ഇത് അമേരിക്കക്കും ലോകത്തിനാകെയും ഭീഷണിയാണ്. യുറോപ്പിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാനാണ് രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം നാറ്റോക്ക് രൂപം നൽകിയത്. അമേരിക്കയും ഇതിലൊരു അംഗമാണ്. ഇത് അമേരിക്കയുടെ നയതന്ത്രകാര്യം കൂടിയാണെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.