ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: 2026 ഫുട്ബാൾ ലോകകപ്പിൽ നിന്ന് ഇസ്രായേലിനെ വിലക്കാനുള്ള നീക്കങ്ങൾ തടയുമെന്ന് യു.എസ്. ഇത്തരത്തിലുള്ള എന്ത് നീക്കം നടന്നാലും അതിനെ ഏത് വിധേനയും തടയുമെന്ന് അദ്ദേഹം പറഞ്ഞു. ഗസ്സയിൽ നടത്തിയ വംശഹത്യയുടെ പേരിൽ ഇസ്രായേലിനെതിരെ വലിയ വിമർശനങ്ങൾ ഉയരുന്ന പശ്ചാത്തലത്തിലാണ് യു.എസ് പ്രതികരണം.
യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റാണ് ഇതുമായി ബന്ധപ്പെട്ട പ്രസ്താവനയുമായി രംഗത്തെത്തിയത്. ഇസ്രായേലിനെ വിലക്കാനുള്ള എല്ലാ നീക്കങ്ങളും ഞങ്ങൾ തടയുമെന്ന് യു.എസ് അറിയിച്ചു. 2026ലെ ഫുട്ബാൾ ലോകകപ്പ് യു.എസ്, കാനഡ, മെകിസ്കോ രാജ്യങ്ങളിലായാണ് നടക്കുന്നത്. യുറോപ്യൻ ഫുട്ബാൾ സംഘടനയായ യുവേഫ ഇസ്രായേലിനെ വിലക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ട് പോവുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
യുവേഫയിലെ 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളും ഇസ്രായേലിനെ വിലക്കുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചുവെന്നാണ് റിപ്പോർട്ട്. റഷ്യയെ വിലക്കിയതിന് സമാനമായി ഇസ്രായേലിനേയും മാറ്റിനിർത്തണമെന്നാണ് സംഘടനയിലെ ഭൂരിപക്ഷം അംഗങ്ങളും ആവശ്യപ്പെടുന്നത്. ഇതിനായി അടുത്തയാഴ്ച പ്രത്യേക യോഗം ചേരാനിരിക്കുകയാണ് യുവേഫ.
2022ൽ യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ ടീമിനേയും സമാനമായ രീതിയിൽ വിലക്കിയിരുന്നു. ഇസ്രായേലിനെ വിലക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടാണ് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് സ്വീകരിച്ചത്. റഷ്യ ആയാലും ഇസ്രായേൽ ആയാലും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്നും മാറ്റിനിർത്തുകയാണ് വേണ്ടതെന്നാണ് തങ്ങളുടെ നിലപാടെന്നും സ്പെയിൻ പ്രധാനമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.