'യു.എസ് ആക്രമണം ചരിത്രം മാറ്റും'; മിഡിൽ ഈസ്റ്റിനെ അഭിവൃദ്ധിയിലേക്ക് നയിക്കുമെന്ന് നെതന്യാഹു

തെൽ അവീവ്: ഇറാൻ ആണവകേന്ദ്രങ്ങളിലെ യു.എസ് ആക്രമണം ചരിത്രം മാറ്റുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ ​നെതന്യാഹു. ആക്രമണം നടത്തിയതിന് ട്രംപിനെ അഭിനന്ദിച്ച നെതന്യാഹു കൃത്യമായ സമയത്താണ് ആക്രമണം നടത്തിയതെന്നും പറഞ്ഞു. വിഡിയോ സന്ദേശത്തിലെ അദ്ദേഹത്തിന്റെ പ്രതികരണം.

ഓപ്പറേഷൻ റൈസിങ് ലയണിന്റെ ഭാഗമായി വലിയ കാര്യങ്ങളാണ് ഇസ്രായേൽ ചെയ്തത്. എന്നാൽ, ഇന്ന് രാത്രി നടത്തിയ ആക്രമണത്തിലൂടെ ആർക്കും മറികടക്കാനാവാത്ത കാര്യങ്ങളാണ് യു.എസ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. ട്രംപിന്റെ നടപടി മിഡിൽ ഈസ്റ്റിനെ അഭിവൃദ്ധിയിലേക്കും സമാധാനത്തിലേക്കും നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ട്രംപിനോടും താനും ഇസ്രായേൽ ജനങ്ങളും നന്ദി പറയുകയാണ്. അമേരിക്കയേയും ഒരിക്കലും തകർക്കാൻ കഴിയാത്ത ഈ കൂട്ടുകെട്ടിനേയും ദൈവം അനുഗ്രഹിക്കട്ടെയെന്നും നെതന്യാഹു പറഞ്ഞു.

ഇറാനിലെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി അമേരിക്ക അറിയിച്ചിരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് എക്‌സിലൂടെ ഈ വിവരം പങ്കുവെച്ചത്. ഫോർദോ, നതാൻസ്, ഇസ്ഹാൻ തുടങ്ങിയ കേന്ദ്രങ്ങളിലാണ് അമേരിക്കയുടെ ആക്രമണം.

ആക്രമണം പൂർത്തിയാക്കി അമേരിക്കൻ വിമാനങ്ങൾ മടങ്ങിയെന്നും ട്രംപ് പറഞ്ഞു. ഇറാൻ-ഇസ്രായേൽ സംഘർഷം തുടങ്ങി പത്താം നാളാണ് അമേരിക്ക നേരിട്ട് ആക്രമണം നടത്തുന്നത്. ഇറാന്റെ ഭാഗത്ത് എത്രത്തോളം നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ഇപ്പോൾ വ്യക്തമല്ല. ഉഗ്ര പ്രഹര ശേഷിയുള്ള യു.എസ് വ്യോമസേന ബി.2 ബോംബർ വിമാനങ്ങൾ ഉപയോഗിച്ചാണ് അമേരിക്ക ഇറാനെ ആക്രമിച്ചത്.

Tags:    
News Summary - US strike on Iran nuke sites ‘will change history’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.