വാഷിങ്ടൺ: വെനിസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദുറോയെ തട്ടിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട സൈനിക രഹസ്യങ്ങൾ ചോർത്തി ബെറ്റിങ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷങ്ങൾ സമ്പാദിച്ച അമേരിക്കൻ സൈനികനെതിരെ ക്രിമിനൽ കേസെടുത്തു. ഗാനൻ കെൻ വാൻ ഡൈക് (38) എന്ന സൈനികനാണ് തന്റെ പദവി ദുരുപയോഗം ചെയ്ത് 4,00,000 ഡോളറിലധികം (ഏകദേശം 3.3 കോടി രൂപ) സമ്പാദിച്ചതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
സൈനിക രഹസ്യങ്ങൾ സ്വന്തം സാമ്പത്തിക ലാഭത്തിനായി ഉപയോഗിച്ച വാൻ ഡൈക്കിന്റെ നടപടി സഹപ്രവർത്തകരെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് എഫ്.ബി.ഐ വ്യക്തമാക്കി. 'പോളിമാർക്കറ്റ്' എന്ന പ്രവചന വിപണി പ്ലാറ്റ്‌ഫോം വഴി 13 തവണയാണ് ഇയാൾ പണയം വെച്ചത്. വെനിസ്വേലയിൽ യു.എസ് സൈന്യം അധിനിവേശം നടത്തുമോ എന്നും മഡുറോയെ എപ്പോൾ അധികാരത്തിൽ നിന്ന് പുറത്താക്കും എന്നുമായിരുന്നു പ്രധാന ബെറ്റിംഗുകൾ. 'ഓപ്പറേഷൻ അബ്സല്യൂട്ട് റിസോൾവ്' എന്ന് പേരിട്ട സൈനിക നീക്കത്തിന്റെ പ്ലാനിങ്ങിൽ വാൻ ഡൈക്കിനും പങ്കുണ്ടായിരുന്നു. ഈ രഹസ്യവിവരങ്ങൾ ഉപയോഗിച്ചാണ് ഇയാൾ കൃത്യമായി പണം വാരിയത്.
വാൻ ഡൈക്കിനെതിരെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആക്ട് ലംഘനം, വയർ ഫ്രോഡ്, നിയമവിരുദ്ധമായ പണമിടപാട് തുടങ്ങിയ വകുപ്പുകൾ ചുമത്തിയിടുണ്ട്. ഇതിൽ വയർ ഫ്രോഡ് കുറ്റത്തിന് മാത്രം 20 വർഷം വരെ തടവ് ലഭിക്കാൻ സാധ്യതയുണ്ട്.
2026 ജനുവരി മൂന്നിന് വെനിസ്വേലയിൽ അമേരിക്ക നടത്തിയ മിന്നൽ നീക്കത്തിലൂടെയാണ് മദുറോയെയും ഭാര്യ സിലിയ ഫ്ലോറസിനെയും പിടികൂടിയത്. ഈ ആക്രമണത്തിന് മുന്നോടിയായി ഡിസംബർ അവസാന വാരം മുതൽ വാൻ ഡൈക് ലക്ഷക്കണക്കിന് രൂപ ബെറ്റിങ്ങിനായി ചെലവാക്കിയിരുന്നു. ആക്രമണം വിജയകരമായതോടെ തനിക്ക് ലഭിച്ച ലാഭം ഒരു വിദേശ ക്രിപ്‌റ്റോ കറൻസി വോൾട്ടിലേക്ക് മാറ്റുകയും തന്റെ പോളിമാർക്കറ്റ് അക്കൗണ്ട് ഡിലീറ്റ് ചെയ്യുകയും ചെയ്തിരുന്നു.
അമേരിക്കയിൽ ഡോണാൾഡ് ട്രംപ് രണ്ടാമതും അധികാരമേറ്റതോടെ ഇത്തരം പ്രവചന വിപണികൾക്ക് വലിയ പ്രചാരം ലഭിച്ചിരുന്നു. രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കുന്നവർ തന്നെ ആ തീരുമാനങ്ങളുടെ ഫലത്തെക്കുറിച്ച് ബെറ്റിങ് നടത്തുന്നത് ഇൻസൈഡർ ട്രേഡിംഗിന് തുല്യമാണെന്ന് വിമർശകർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സമാനമായ രീതിയിൽ തെരഞ്ഞെടുപ്പുകളിൽ സ്വന്തം വിജയത്തിനായി ബെറ്റിങ് നടത്തിയ മൂന്ന് സ്ഥാനാർത്ഥികളെ മറ്റൊരു പ്ലാറ്റ്‌ഫോമായ കാൽഷി കഴിഞ്ഞ ദിവസം സസ്‌പെൻഡ് ചെയ്തിരുന്നു.എന്നാൽ തന്ത്രപ്രധാനമായ സൈനിക രഹസ്യങ്ങൾ വരെ ബെറ്റിങ്ങിനായി ഉപയോഗിക്കപ്പെട്ടു എന്നത് അമേരിക്കൻ സൈനിക വൃത്തങ്ങളിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.