വാഷിങ്ടൺ: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.സി) പ്രസിഡന്റിനും ഒരു മുതിർന്ന വിചാരണ അഭിഭാഷകനുമെതിരെ യു.എസ് പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചു. നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന യുദ്ധക്കുറ്റ ട്രൈബ്യൂണലിനെതിരെ ട്രംപ് ഭരണകൂടം നടത്തിവരുന്ന പരസ്യമായ നീക്കങ്ങളുടെ ഭാഗമായാണ് നടപടി. യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആണ് ഉപരോധ പ്രഖ്യാപനം നടത്തിയത്. അന്താരാഷ്ട്ര തലത്തിൽ യുദ്ധക്കുറ്റങ്ങളും നരഹത്യയും മനുഷ്യത്വത്തിനെതിരെയുള്ള കുറ്റകൃത്യങ്ങളും വിചാരണ ചെയ്യുന്നതിനായി 2002ൽ രൂപീകരിച്ച ഈ കോടതിയിൽ അമേരിക്ക അംഗമല്ല എന്നത് ശ്രദ്ധേയമാണ്.
ഐ.സി.സി പ്രസിഡന്റായ ജാപ്പനീസ് ജഡ്ജി ടോമോക്കോ അക്കാനെ, സെനഗൽ പൗരനും മുതിർന്ന വിചാരണ അഭിഭാഷകനുമായ അബ്ദുലായെ സെയേ എന്നിവർക്കെതിരെയാണ് ട്രംപിന്റെ മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ഉപരോധം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് റൂബിയോ വ്യക്തമാക്കി. കോടതിയുടെ അധികാരപരിധി അംഗീകരിക്കാത്ത രാജ്യങ്ങളിലെ ഉദ്യോഗസ്ഥരെ അന്വേഷിക്കാനും അറസ്റ്റ് ചെയ്യാനും തടവിലിടാനും അല്ലെങ്കിൽ വിചാരണ ചെയ്യാനും ഈ വ്യക്തികൾ നേരിട്ട് ശ്രമങ്ങൾ നടത്തിയിട്ടുണ്ടെന്ന് റൂബിയോ തന്റെ പ്രസ്താവനയിൽ കുറ്റപ്പെടുത്തി.
എന്നാൽ യു.എസിന്റെ ഈ നടപടിയെ അന്താരാഷ്ട്ര നീതിന്യായ കോടതി ശക്തമായി അപലപിച്ചു. നിയമം നടപ്പിലാക്കുന്നതിന്റെ പേരിൽ നീതിന്യായ രംഗത്തുള്ള വ്യക്തികളെ ഭീഷണിപ്പെടുത്തുന്നത് ആഗോള നിയമ വ്യവസ്ഥയെ തന്നെ വലിയ അപകടത്തിലാക്കുമെന്ന് കോടതി ചൂണ്ടിക്കാണിച്ചു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ട പ്രോസിക്യൂഷൻ സംഘത്തിലെ മുതിർന്ന അഭിഭാഷകനാണ് ഉപരോധത്തിന് ഇരയായ അബ്ദുലായെ സെയേ. നെതന്യാഹുവിനെയും മുൻ ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെയും ലക്ഷ്യമിട്ടുള്ള ഐ.സി.സിയുടെ നീക്കങ്ങളുടെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷവും യു.എസ്. ചില കോടതി ഉദ്യോഗസ്ഥർക്കെതിരെ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഉപരോധപ്രകാരം ഈ വ്യക്തികളുടെ യു.എസിലെ ആസ്തികൾ മരവിപ്പിക്കപ്പെടും. കൂടാതെ, ലോകത്തെ പ്രധാനപ്പെട്ട ബാങ്കുകളുമായൊക്കെ ബന്ധമുള്ള അമേരിക്കൻ സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് ഇവരെ പൂർണമായി ഒഴിവാക്കുകയും ചെയ്യും. അതേസമയം, സഖ്യകക്ഷിയായ യൂറോപ്പുമായി ഈ വിഷയം വലിയ അഭിപ്രായവ്യത്യാസത്തിന് കാരണമായിട്ടുണ്ട്. കോടതി സ്ഥിതി ചെയ്യുന്ന നെതർലൻഡ്സ് യു.എസിന്റെ ഉപരോധത്തോട് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. അന്താരാഷ്ട്ര കോടതികൾക്ക് യാതൊരുവിധ ബാഹ്യസമ്മർദ്ദവുമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയണമെന്ന് ഡച്ച് വിദേശകാര്യ മന്ത്രി ടോം ബെറൻസെൻ വ്യക്തമാക്കി.
യു.എസിന്റെ ഇത്തരം നടപടികൾ നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് മൂന്ന് ഐ.സി.സി ജഡ്ജിമാർ കഴിഞ്ഞ ജൂണിൽ ട്രംപിനും ഭരണകൂടത്തിനുമെതിരെ കേസ് ഫയൽ ചെയ്തിരുന്നു. കോടതിയുമായി സഹകരിച്ച് പ്രവർത്തിക്കുന്ന സംഘടനകളുടെ അവകാശങ്ങളെയാണ് ഈ ഉപരോധങ്ങൾ ലംഘിക്കുന്നതെന്ന് വിവിധ മനുഷ്യാവകാശ സംഘടനകളും ചൂണ്ടിക്കാട്ടി. അതേസമയം ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിനെയും മറ്റുള്ളവരെയും പ്രോസിക്യൂഷനിൽ നിന്ന് സംരക്ഷിക്കാനാണ് തങ്ങൾ ഈ നിലപാട് സ്വീകരിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് സൈനികർക്കും ഉദ്യോഗസ്ഥർക്കും എതിരെ കോടതി നടത്തുന്ന അന്വേഷണങ്ങളെ പ്രതിരോധിക്കുക കൂടിയാണ് ഇതിലൂടെ ലക്ഷ്യമെന്നാണ് ഭരണകൂടത്തിന്റെ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.