മിസൈൽ ആക്രമണം; ഇറാനുമായി വാണിജ്യ ഇടപാടുകൾ നിർത്തിവെച്ച് യു.എ.ഇ

അബൂദബി: മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ഇറാനുമായുള്ള എല്ലാ വാണിജ്യ ഇടപാടുകളും ധനവിനിമയവും അനിശ്ചിതകാലത്തേക്ക് നിർത്തിവെച്ചതായി യു.എ.ഇ പ്രഖ്യാപിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഇറാനുമായി യാതൊരുവിധ സാമ്പത്തിക വാണിജ്യ ബന്ധങ്ങളും ഉണ്ടായിരിക്കില്ലെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

പ്രാദേശികവും അന്താരാഷ്ട്രവുമായ സമാധാനത്തിനും സുരക്ഷക്കും ഭീഷണി ഉയർത്തുന്ന സാഹചര്യങ്ങൾ കണക്കിലെടുത്താണ് നടപടിയെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയത്തിലെ സ്ട്രാറ്റജിക് കമ്മ്യൂണിക്കേഷൻസ് വകുപ്പ് ഡയറക്ടർ അറിയിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക ബന്ധത്തെക്കുറിച്ചുള്ള എല്ലാത്തരം അഭ്യൂഹങ്ങളും അവർ തള്ളിക്കളഞ്ഞു.

ചൊവ്വാഴ്ച ഇറാനിൽ നിന്ന് യു.എ.ഇ. ലക്ഷ്യമാക്കി രണ്ട് ബാലസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടതായും, അവ രാജ്യത്തിന്റെ വ്യോമ പ്രതിരോധ സേന പ്രതിരോധിച്ചതായും പ്രതിരോധ മന്ത്രാലയം കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു. ഇതിൽ ഒരു മിസൈൽ രാജ്യത്തിന്റെ സമുദ്രാതിർത്തിക്ക് പുറത്തും മറ്റൊന്ന് അതിർത്തിക്കുള്ളിലുമാണ് പതിച്ചത്. സമുദ്ര ഗതാഗതത്തെ ലക്ഷ്യമിട്ടാണ് ഈ ആക്രമണങ്ങൾ ഉണ്ടായതെന്നും അധികൃതർ വിലയിരുത്തിയിരുന്നു.

എന്നാൽ, തങ്ങൾക്ക് നേരെ ഇറാൻ മിസൈൽ തൊടുത്തുവിട്ടുവെന്ന യു.എ.ഇയുടെ അവകാശവാദം ഇറാൻ ഔദ്യോഗികമായി നിഷേധിച്ചു. ഇറാന്റെ ഭാഗത്തുനിന്ന് ഇത്തരത്തിലുള്ള പ്രകോപനം ഉണ്ടായെന്ന വാദങ്ങൾ കടുത്ത ഭാഷയിലാണ് തെഹ്റാൻ തള്ളിക്കളഞ്ഞത്. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദപരമായ അയൽപക്ക ബന്ധത്തിന് ഇത് എതിരാണെന്നും, മേഖലയിൽ പരസ്പര വിശ്വാസം വളർത്താനുള്ള ശ്രമങ്ങളെ ഇത് ദോഷകരമായി ബാധിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഖാഈ വ്യക്തമാക്കി. ഔദ്യോഗിക ടെലഗ്രാം ചാനലിലൂടെ പുറത്തിറക്കിയ പ്രസ്താവനയിലൂടെയാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്.

തങ്ങൾക്കെതിരായ ആരോപണങ്ങൾ തള്ളിയ ഇറാൻ, ഇത്തരം അടിസ്ഥാനരഹിത ആരോപണങ്ങൾ ഉന്നയിക്കുന്നതിൽ നിന്ന് പ്രാദേശിക രാജ്യങ്ങൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. നിലവിൽ മേഖലയിലെ സങ്കീർണ്ണമായ സാഹചര്യത്തിന് കാരണം അമേരിക്കയുടെയും ഇസ്രായേലിന്റെയും പ്രവർത്തനങ്ങളാണെന്നും ഇറാൻ കുറ്റപ്പെടുത്തി.  

Tags:    
News Summary - UAE suspends all trade, financial transactions with Iran amid regional war

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.