ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ഇന്ത്യൻ യുവതിക്ക് കുളിക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത സംഭവത്തിൽ പിഴയായി ലഭിച്ചത് 1.3 ലക്ഷം രൂപ. കുളിക്കുമ്പോൾ പുറത്തുവന്ന നീരാവി ഫയർ അലാറം പ്രവർത്തിപ്പിച്ചതാണ് യുവതിക്ക് വിനയായത്. സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ വാമിക എന്ന യുവതിയാണ് തനിക്കുണ്ടായ ദുരനുഭവം ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ പങ്കുവെച്ചത്.
അഞ്ച് മിനിറ്റ് മാത്രം നീണ്ടുനിന്ന കുളിക്കിടയിലാണ് സംഭവം. തണുപ്പുള്ള കാലാവസ്ഥയായതിനാൽ കുളിമുറിയിലെ എക്‌സ്‌ഹോസ്റ്റ് ഫാൻ പ്രവർത്തിപ്പിച്ചിരുന്നില്ലെന്നും, ഇതാണ് ബാത്ത്‌റൂമിൽ നീരാവി നിറയാനും ഫയർ അലാറം മുഴങ്ങാനും കാരണമായതെന്നും യുവതി വിശദീകരിക്കുന്നു.
അലാറം മുഴങ്ങിയതിനെത്തുടർന്ന് ഉടൻ തന്നെ ഫയർ സർവീസ് അധികൃതരും കെട്ടിട മാനേജരും സ്ഥലത്തെത്തി. ഇത് ഒരു സാധാരണ ഡ്രിൽ ആണെന്നാണ് ആദ്യം കരുതിയതെന്ന് വാമിക പറയുന്നു. എന്നാൽ, ഫയർ അലാറം പ്രവർത്തിച്ചതിന് പിന്നാലെ 1800 ഓസ്‌ട്രേലിയൻ ഡോളർ പിഴയായി അടക്കാൻ അധികൃതർ നിർദ്ദേശിക്കുകയായിരുന്നു.
കുളിമുറിക്ക് തൊട്ടടുത്തായി ഫയർ ഡിറ്റക്ടർ സ്ഥാപിച്ചതിനെ യുവതി ചോദ്യം ചെയ്തു. സാധാരണ ഒരു ഷവറിൽ നിന്ന് വരുന്ന നീരാവിക്ക് ഫയർ അലാറം മുഴക്കാൻ കഴിയുമോ എന്ന കാര്യത്തിൽ വലിയ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ നടക്കുന്നത്. കെട്ടിടത്തിലെ അലാറം സംവിധാനത്തിന് അമിത സംവേദനക്ഷമതയുണ്ടെന്നും, ഇത്തരം സംഭവങ്ങളിൽ ആദ്യം പിഴ ഈടാക്കാതെ താക്കീത് നൽകുക മാത്രമാണ് വേണ്ടതെന്നും ഉപയോക്താക്കൾ അഭിപ്രായപ്പെടുന്നു.
തന്റെ തെറ്റല്ലെന്നും കെട്ടിടത്തിലെ അലാറം സംവിധാനം പരിശോധിക്കണമെന്നും യുവതി വാദിക്കുന്നു. അതേസമയം, അഗ്നിശമന സേനയുടെ സേവനത്തിന് ചെലവായ തുകയാണ് പിഴയായി ഈടാക്കിയതെന്നാണ് കെട്ടിട അധികൃതരുടെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.