ഫ്ലോറിഡ : മുൻകാമുകിയെ പീഡിപ്പിച്ചു കൊലപ്പെടുത്താൻ പദ്ധതിയിടുകയും ആ വിവരങ്ങൾ എ.ഐ ചാറ്റ്‌ബോട്ടായ ചാറ്റ് ജി.പി.ടിയോട് പങ്കുവെക്കുകയും ചെയ്ത 25-കാരനെ അന്വേഷണ ഏജൻസിക്ക് കൈമാറി നിർമ്മിത ബുദ്ധി കമ്പനിയായ ഓപ്പൺ എ.ഐ. അമേരിക്കയിലെ ഫ്ലോറിഡ സ്വദേശിയും പ്രമുഖ ബാങ്കിംഗ് സ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിലെ മുൻ ഉദ്യോഗസ്ഥനുമായ ഡാരൻ ഷൗ ആണ് കേസിൽ പിടിയിലായത്.
"ഈ മാസം അവസാനത്തോടെ ഞാൻ അവളെ കൊല്ലും; എനിക്ക് കിട്ടിയില്ലെങ്കിൽ പിന്നെ അവൾ ആർക്കും വേണ്ട" തുടങ്ങിയ ക്രൂരമായ സന്ദേശങ്ങളാണ് ഡാരൻ ഷൗ ചാറ്റ് ജി.പി.ടിക്ക് അയച്ചിരുന്നത്. സംഭാഷണങ്ങളുടെ വിശദാംശങ്ങൾ കോടതി രേഖകളിൽ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ മാർച്ചിലാണ് മുൻകാമുകിയുമായുള്ള വേർപിരിയലിന് ശേഷം ഡാരൻ ഷൗ മാനസിക വിഷമങ്ങൾ പങ്കുവെച്ച് ചാറ്റ് ജി.പി.ടിയെ സമീപിച്ചത്. എന്നാൽ ക്രമേണ ഈ സംഭാഷണങ്ങൾ കാമുകിയെയും കുടുംബത്തെയും അപായപ്പെടുത്താനുള്ള കൃത്യമായ പദ്ധതികളായി മാറുകയായിരുന്നു. ഉപയോക്താക്കൾ മറ്റുള്ളവർക്ക് ഹാനികരമായ കാര്യങ്ങൾ ആസൂത്രണം ചെയ്യുന്നത് കണ്ടെത്തിയാൽ അവ പരിശോധിക്കാനും ആവശ്യമെങ്കിൽ ക്രമസമാധാന പാലകർക്ക് വിവരങ്ങൾ കൈമാറാനും ഓപ്പൺ എ.ഐക്ക് പ്രത്യേക സുരക്ഷാ സംഘമുണ്ട്. ഷൗവിന്റെ സന്ദേശങ്ങളിൽ അപകട സാധ്യത കണ്ടതോടെ ഓപ്പൺ എ.ഐ വിവരം എഫ്.ബി.ഐയെ അറിയിക്കുകയായിരുന്നു.
തുടർന്ന്, രണ്ട് മാസത്തെ ചാറ്റ് വിവരങ്ങൾ എഫ്.ബി.ഐ ഫ്ലോറിഡയിലെ പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസിന് കൈമാറി. പ്രാദേശിക പൊലീസ് നടത്തിയ അന്വേഷണത്തിൽ ഷൗ നിരന്തരം വ്യാജ നമ്പറുകളിൽ നിന്ന് കാമുകിയെ ഭീഷണിപ്പെടുത്തുകയും ശല്യം ചെയ്യുകയും ചെയ്തിരുന്നതായി കണ്ടെത്തി.
മേയിൽ അറസ്റ്റിലായ ഷൗ രണ്ട് ദിവസത്തിന് ശേഷം ഒരു ലക്ഷം ഡോളറിന്റെ ബോണ്ടിൽ പുറത്തിറങ്ങി. ആഗസ്റ്റ് 13-ന് കേസിൽ കുറ്റം സമ്മതിച്ച ഇയാൾക്ക് കോടതി 8 വർഷത്തെ പ്രൊബേഷൻ ശിക്ഷ വിധിച്ചു. അതിക്രമങ്ങൾ ഒന്നും നേരത്തെ നടത്തിയിട്ടില്ലെന്നത് കണക്കിലെടുത്താണ് കാമുകിയുടെ കൂടി സമ്മതത്തോടെ കോടതി ഇയാൾക്ക് തടവുശിക്ഷ ഒഴിവാക്കി നൽകിയത്.
എ.ഐ സംഭാഷണങ്ങൾ കുറ്റകൃത്യ അന്വേഷണങ്ങളിൽ തെളിവുകളാകാറുണ്ടെങ്കിലും, കമ്പനി നേരിട്ട് ഇടപെട്ട് ഉപയോക്താവിനെ പൊലീസിന് കാട്ടിക്കൊടുക്കുന്ന അപൂർവ്വ സംഭവങ്ങളിലൊന്നാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.