ടെഹ്‌റാൻ: ഇറാന്‍റെ വിഖ്യാതമായ ഷാഹിദ്-136 ഡ്രോണുകളെ റിവേഴ്സ് എൻജിനീയറിങിലൂടെ അമേരിക്ക പുനർനിർമ്മിച്ച 'ലൂക്കാസ്' ഡ്രോൺ വെടിവെച്ചിട്ടതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തകർന്നുവീണ ഡ്രോണിന്‍റെ ദൃശ്യങ്ങൾ ഇറാനിയൻ മാധ്യമങ്ങൾ പുറത്തുവിട്ടു. തെക്കുകിഴക്കൻ ഇറാനിലെ ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഖ്വെഷം ദ്വീപിന് മുകളിൽ വെച്ചാണ് ഡ്രോൺ തകർത്തത്.
ഇറാന്‍റെ പക്കൽ നിന്നും സാങ്കേതികവിദ്യ പകർത്തിയാണ് അമേരിക്ക ലൂക്കാസ് ഡ്രോണുകൾ വികസിപ്പിച്ചെടുത്തതെന്നും ഇതിന്‍റെ അവശിഷ്ടങ്ങൾ കണ്ടെടുത്തതായും വീഡിയോ സഹിതം ഇറാൻ അവകാശപ്പെടുന്നു. സമീപകാലത്ത് ഇറാനിലെ വിവിധ കേന്ദ്രങ്ങളിൽ നടന്ന ആക്രമണങ്ങൾക്കായി അമേരിക്ക ലൂക്കാസ് ഡ്രോണുകൾ വ്യാപകമായി ഉപയോഗിച്ചിരുന്നു. വരും ദിവസങ്ങളിൽ കൂടുതൽ യുദ്ധമുഖങ്ങളിൽ പ്രയോഗിക്കുന്നതിനായി ഇവ വൻതോതിൽ ഉത്പാദിപ്പിക്കാൻ പെന്‍റഗൺ പദ്ധതിയിടുന്നതിനിടെയാണ് ഇറാന്‍റെ പുതിയ നീക്കം.
സ്വന്തം ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗിച്ച് തന്നെ അമേരിക്ക തങ്ങളെ ആക്രമിക്കുകയാണെന്ന ഇറാന്‍റെ ആരോപണം ശരിവെക്കുന്ന തരത്തിലാണ് ഇപ്പോൾ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ഇറാന്‍റെ ഷാഹിദ് ഡ്രോണുകൾക്ക് സമാനമായ രൂപവും പ്രവർത്തനരീതിയുമുള്ള ഈ അമേരിക്കൻ 'ക്ലോൺ' ഡ്രോൺ തകർത്തത് മേഖലയിൽ വീണ്ടും സംഘർഷസാധ്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.