ഇസ്‍ലാമാബാദ്: സർക്കാറിനെ അട്ടിമറിക്കാൻ നടന്ന ഗൂഢാലോചനയിൽ യു.എസ് നയതന്ത്രജ്ഞനായ ഡൊണാൾഡ് ലുവിന് പങ്കുണ്ടെന്ന് പ്രധാനമന്ത്രി ഇംറാൻ ഖാൻ ആരോപിച്ചു. അവിശ്വാസത്തിന് പിന്നിൽ തന്നെ പുറത്താക്കാനുള്ള അമേരിക്കയുടെ ശ്രമമാണെന്ന് കഴിഞ്ഞദിവസം അദ്ദേഹം പേര് വെളിപ്പെടുത്താതെ തുറന്നടിച്ചിരുന്നു.
സർക്കാറിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചനയിലെ വിദേശ പങ്കാളി ദക്ഷിണേഷ്യയുമായി ഇടപെടുന്ന യു.എസ് സ്റ്റേറ്റ് ഡിപ്പാർട്മെന്റിലെ ഉന്നത അമേരിക്കൻ ഉദ്യോഗസ്ഥനായ ലു ആണെന്ന് അവിശ്വാസ പ്രമേയം തള്ളിയതിനുശേഷം ചേർന്ന പാകിസ്താൻ തെഹ്‍രീകെ ഇൻസാഫ് പാർട്ടി നേതൃയോഗത്തിലാണ് ഇംറാൻ വെളിപ്പെടുത്തിയത്.
ആരോപണത്തെ പാകിസ്താനിലെ പ്രതിപക്ഷ നേതാക്കൾ പരിഹസിക്കുകയും യു.എസ് ഇത് തള്ളുകയും ചെയ്തു.
അവിശ്വാസ വോട്ടെടുപ്പ് പ്രധാനമന്ത്രി അതിജീവിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് യു.എസിലെ പാകിസ്താൻ പ്രതിനിധി അസദ് മജീദിന് ലു മുന്നറിയിപ്പ് നൽകിയതായി ഖാൻ അവകാശപ്പെട്ടു. യു.എസിലെ പാകിസ്താൻ അംബാസഡറും യു.എസ് ഉദ്യോഗസ്ഥരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ മിനിട്സ് ദേശീയ സുരക്ഷ സമിതി യോഗത്തിൽ പങ്കുവെച്ചതായും അദ്ദേഹം പറഞ്ഞു. യു.എസ് എംബസി ഉദ്യോഗസ്ഥരും കൂറുമാറിയ പി.ടി.ഐ അംഗങ്ങളുമായി ബന്ധപ്പെട്ടിരുന്നതായും അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.