ഇസ് ലാമാബാദ്: ഇറാൻ-ഇസ്രായേൽ സംഘർഷത്തിൽ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കല്ലപ്പെട്ടതിനു പിന്നാലെ പാകിതസ്താനിലെ കറാച്ചിയിൽ യു.എസ് കോൺസുലേറ്റിന് നേരെ പ്രതിഷേക്കാരുടെ ആക്രമണം. പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടിയുതിർക്കുകയും എട്ട് പേർ കൊല്ലപ്പെട്ടതായും പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 30 ലേറെ പേർക്ക് പരിക്കേറ്റു. മായ് കൊലാച്ചി റോഡിലെ കോൺസുലേറ്റിന്റെ പ്രവേശന കവാടത്തിൽ അതിക്രമിച്ചുകയറിയ പ്രതിഷേധക്കാർ ഗാർഡ്ഹൗസിന് തീയിടുകയും സുരക്ഷാ ബാരിക്കേഡുകൾ തകർക്കുകയും ചെയ്തു. ഇതോടെ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് വെടിയുതിർക്കുയായിരുന്നുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എസ് കോൺസുലേറ്റിന് പുറത്ത് തടിച്ചുകൂടിയ പ്രതിഷേധക്കാർ ജനാലകൾ തകർക്കുകയും വടികളും കല്ലുകളും എറിയുകയും ചെയ്തു. ഖാംനഈയുടെ മരണ വാർത്ത പുറത്തുവന്നതോടെ, ഇസ്രായേലും യു.എസും പശ്ചിമേഷ്യൻ മേഖലയെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുകയാണെന്നാരോപിച്ച് ആയിരക്കണക്കിന് പേർ പ്രതിഷേധവുമായി തടിച്ചുകൂടുകയായിരുന്നു.
ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസും അർധസൈനിക വിഭാഗങ്ങളും ലാത്തി വീശുകയും കണ്ണീർവാതകം പ്രയോഗിക്കുകയും ചെയ്തതായി പോലീസ് ഉദ്യോഗസ്ഥൻ മുഹമ്മദ് ജവാദ് പറഞ്ഞു. വിഷയത്തിൽ കറാച്ചി അഡീഷണൽ ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (എഐജി) ആസാദ് ഖാനോട് അടിയന്തര റിപ്പോർട്ട് തേടിയതായി സിന്ധ് പ്രവിശ്യ ആഭ്യന്തര മന്ത്രി സിയാവുൽ ഹസ്സൻ ലഞ്ചാറിന്റെ ഓഫീസ് അറിയിച്ചു.
ആരെയും നിയമം കൈയിലെടുക്കാൻ അനുവദിക്കില്ലെന്നു പറഞ്ഞ അദ്ദേഹം തന്ത്രപ്രധാന സ്ഥാപനങ്ങളുടെ സുരക്ഷ ശക്തമാക്കൻ ഉത്തരവിടുകയും ചെയ്തു. ശിയ നേതാവിന്‍റെ മരണത്തോടെ പാകിസ്താനിലുടനീളം പ്രതിഷേധം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.