ചാർലി കിർക്ക്
വാഷിങ്ടൺ: യൂട്ടവാലി സർവകലാശാല ചടങ്ങിനിടെ വെടിയേറ്റു മരിച്ച ചാർലി കിർക്കിന്റെ മരണം സമൂഹ മാധ്യമങ്ങളിൽ ആഘോഷിച്ചതിന് ആറ് വിദേശികളുടെ വിസ റദ്ദാക്കി യു.എസ്. അമേരിക്കക്കാരുടെ മരണം ആഗ്രഹിക്കുന്ന വിദേശികളെ സ്വീകരിക്കാൻ തയാറല്ലെന്ന് വിദേശകാര്യ വക്താവ് പറഞ്ഞു.
ദക്ഷിണാഫ്രിക്ക, മെക്സികോ, പരഗ്വേ തുടങ്ങിയ രാജ്യങ്ങളിലെ ആറുപേരുടെ വിസയാണ് റദ്ദാക്കിയത്. ചാർലിയുടെ മരണം ആഘോഷിക്കുന്നത് തുടർന്നാൽ കർശന നടപടി നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.ആറുപേരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വിമർശനങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചാണ് വിസ റദ്ദാക്കിയ വിവരം അധികൃതർ അറിയിച്ചത്.
കിർക്ക് തന്റെ ജീവിതം മുഴുവൻ വംശീയതയും വിദ്വേഷവും സ്ത്രീവിരുദ്ധതയും പ്രചരിപ്പിക്കുകയായിരുന്നുവെന്നും നരകത്തിൽ എരിഞ്ഞുതീരാൻ അർഹനാണെന്നും വിസ റദ്ദാക്കപ്പെട്ട അർജന്റീനിയൻ പൗരൻ അഭിപ്രായപ്പെട്ടതായി വിദേശകാര്യ വകുപ്പ് വിശദീകരിച്ചു. വലതുപക്ഷ പ്രചാരകനായിരുന്ന ചാർലി കിർക്കിന്റെ കൊലപാതകത്തിൽ ആഹ്ലാദിക്കുന്നവർ അനുഭവിക്കേണ്ടിവരുമെന്ന് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് മുന്നറിയിപ്പ് നൽകിയിരുന്നു. കിർക്കിന് മരണാനന്തര ബഹുമതിയായി ‘പ്രസിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം’ സമ്മാനിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.