അങ്കാറ: ഉക്രെയ്നെതിരെയുള്ള റഷ്യൻ ആക്രണം തുടങ്ങിയിട്ട് ഒരു വർഷത്തിലേറെയായി. എന്നാൽ റഷ്യയുടെ യുദ്ധമോഹങ്ങൾ തകിടംമറിക്കുന്ന തരത്തിലായിരുന്നു ഉക്രെയ്നിന്‍റെ പ്രതിരോധം. ഈ പ്രതിരോധം തങ്ങൾ എല്ലായിടത്തും കാത്തുസൂക്ഷിമെന്ന് തെളിയിക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം തുർക്കിയിൽ നടന്ന അന്താരാഷ്ട്ര സമ്മേളനത്തിനിടെ ഉക്രെയ്ൻ എം.പിയുടെ ഒറ്റയാൾ 'പോരാട്ടം'.
സമ്മേളനത്തിനിടെ തങ്ങളുടെ പതാക തട്ടിപ്പറിച്ചെടുത്ത റഷ്യൻ പ്രതിനിധിയെ ഉക്രെയ്ൻ പ്രതിനിധി പിന്തുടർന്ന് കീഴ്പ്പെടുത്തുകയും പതാക തിരിച്ചെടുക്കുകയും ചെയ്തു. വ്യാഴാഴ്ച തുർക്കി തലസ്ഥാനമായ അങ്കാറയിൽ നടന്ന ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ 61ാമത് പാർലമെന്ററി അസംബ്ലിയിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. സമ്മേളനം നടക്കുന്ന ഹാളിൽ പതാകയുമായി നിൽക്കുന്ന ഉക്രെയ്ൻ പ്രതിനിധിയുടെ അടുത്തെത്തിയ റഷ്യൻ പ്രതിനിധി അത് പിടിച്ചുപറിച്ചെടുത്ത് ഓടുകയായിരുന്നു.
സമ്മേളന ഹാളിൽ പതാകയുമായി നിൽക്കുന്ന ഉക്രെയ്ൻ എം.പി ഒലെക്‌സാണ്ടർ മാരിക്കോവ്‌സ്‌കിയുടെ അടുത്തേക്ക് റഷ്യൻ പ്രതിനിധി വേഗത്തിൽ നടന്നടുക്കുന്നതും പതാക തട്ടിയെത്ത് തിരിഞ്ഞോടുന്നതും വീഡിയോയിൽ കാണാം. ഉടൻ തന്നെ ഉക്രെയ്ൻ പ്രതിനിധി റഷ്യൻ പ്രതിനിധിയെ പിന്തുടർന്ന് അടിക്കുന്നതും ബലപ്രയോഗത്തിലൂടെ
പതാക തിരികെ വാങ്ങുന്നതും ദൃശ്യങ്ങളിലുണ്ട്. റഷ്യൻ പ്രതിനിധിയെ അടിക്കുന്ന എം.പിയെ മറ്റ് പ്രതിനധികൾ തടയാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തങ്ങളുടെ പതാക കൈക്കലാക്കാൻ കഴിയില്ലെന്ന അടിക്കുറിപ്പോടെ ഉക്രെയ്ൻ എം.പിയാണ് സംഭവത്തിന്‍റെ വീഡിയോ ഫേസ്ബുക്കിൽ പങ്കുവെച്ചത്.
ഉക്രെയ്നിൽ 14 മാസം മുമ്പാണ് റഷ്യ ആക്രമം തുടങ്ങിയത്. ഇതിന് ശേഷം ആദ്യമായാണ് ബ്ലാക്ക് സീ ഇക്കണോമിക് കമ്മ്യൂണിറ്റിയുടെ യോഗം നടക്കുന്നത്. റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിന്‍റെ കെട്ടാരത്തിനുനേരെ ഉക്രെയ്ൻ ഡ്രോൺ ആക്രമണം നടത്തിയെന്ന് റഷ്യ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.