ഗസ്സ: ഫലസ്തീനികളെ ഗസ്സയിൽ നിന്നും മാറ്റാനുള്ള നീക്കങ്ങളെ എതിർക്കുമെന്ന് യു.കെ മന്ത്രി. യു.കെ അന്താരാഷ്ട്ര വികസന സഹമന്ത്രി അനേലിസെ ഡോഡ്സാണ് ഇക്കാര്യം അറിയിച്ചത്. ഫലസ്തീനികളെ ബലം പ്രയോഗിച്ച് ഗസ്സയിൽ നിന്നും മാറ്റാനാവില്ല. ഈ രീതിയിൽ ഗസ്സയുടെ വിസ്തീർണം മാറ്റാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഡോണാൾഡ് ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ഇക്കാര്യത്തിൽ യു.കെ നിലപാട് വ്യക്തമാക്കിയത്.
ഫലസ്തീനികളെ ഗസ്സയിൽനിന്ന് കുടിയിറക്കുമെന്നും ഗസ്സയെ അമേരിക്ക ഏറ്റെടുക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു. വൈറ്റ്ഹൗസിൽ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിനൊപ്പം നടത്തിയ വാർത്തസമ്മേളനത്തിലാണ് പേരുമാറ്റി വംശീയ ഉന്മൂലനം തുടരുമെന്ന പ്രഖ്യാപനം ട്രംപ് നടത്തിയത്.
20 ലക്ഷത്തോളം വരുന്ന ഫലസ്തീനികൾ ഈജിപ്തിലേക്കും ജോർദാനിലേക്കും പോകണം. യുദ്ധത്തിൽ തകർന്ന ഗസ്സയിലെ കോൺക്രീറ്റ് അവശിഷ്ടങ്ങളും മാരക ബോംബുകളും നീക്കി സുന്ദരമാക്കും. കടൽത്തീരത്ത് സുഖവാസകേന്ദ്രങ്ങൾ നിർമിക്കും.തൊഴിലവസരങ്ങൾ നൽകുന്ന സാമ്പത്തിക വികസനം സൃഷ്ടിക്കും. ഗസ്സ അധിനിവേശം ദീർഘകാലം തുടരുമെന്നും അത് പശ്ചിമേഷ്യയുടെ സ്ഥിരതക്ക് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, അവിടെ ആരാണ് താമസക്കാരായി ഉണ്ടാവുക.
മറ്റു മാർഗങ്ങളില്ലാത്തതുകൊണ്ടാണ് ഗസ്സയിലേക്ക് തിരിച്ചുവരാൻ ഫലസ്തീനികൾ ആഗ്രഹിക്കുന്നത്. കോൺക്രീറ്റ് കൂനകൾ മാത്രമുള്ള പ്രദേശമാണത്. അപകടകരമായ പ്രദേശത്തേക്ക് തിരിച്ചുവരുന്നതിന് പകരം മറ്റു മനോഹരമായ സ്ഥലങ്ങളിലേക്ക് അവർക്ക് പോകാം. താൻ സംസാരിച്ചവരെല്ലാം ഇതൊരു മനോഹര ആശയമാണെന്നാണ് പറഞ്ഞതെന്നും ട്രംപ് അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.