കിയവ്: യുക്രെയ്ൻ തീരത്ത് ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ നാല് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തി ഇന്ത്യ. ഇതിന്റെ ഭാഗമായി ഡൽഹിയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിച്ചു.
വാണിജ്യ കപ്പലുകളെയും സിവിലിയൻ ക്രൂ അംഗങ്ങളെയും ലക്ഷ്യമിടുന്നതും, അന്താരാഷ്ട്ര വ്യാപാരത്തെയും സമുദ്രത്തിലൂടെയുള്ള സ്വതന്ത്ര സഞ്ചാരത്തെയും തടസ്സപ്പെടുത്തുന്നതും യാതൊരു കാരണവശാലും അംഗീകരിക്കാനാകില്ലെന്ന് ഇന്ത്യ വ്യക്തമാക്കിയതായി വിദേശകാര്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. യുക്രെയ്നിലെ ഇന്ത്യൻ മിഷൻ സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുവരികയാണെന്നും, ബാധിതരായ കുടുംബങ്ങൾക്ക് ആവശ്യമായ എല്ലാ സഹായങ്ങളും ഉറപ്പാക്കാൻ നടപടികൾ സ്വീകരിക്കുന്നുണ്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.
യുക്രെയ്നിലെ ഒഡേസ തുറമുഖത്ത് നിന്ന് പുറപ്പെട്ട 'എം.വി. ഗോൾഡൻ ലിയോ' എന്ന കപ്പലിന് നേരെ ഞായറാഴ്ച ഉണ്ടായ മിസൈലാക്രമണത്തിലാണ് ഈ ദാരുണ സംഭവം. കപ്പലിലുണ്ടായിരുന്ന 17 ജീവനക്കാരില്‍ അഞ്ച് ഇന്ത്യൻ പൗരന്മാരിൽ നാല് പേരും കൊല്ലപ്പെടുകയും, ഒരാൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലുമാണ്. കൊലപ്പെട്ടവരിൽ കേരളത്തിൽ നിന്നുള്ള മെർച്ചന്റ് നേവി ഉദ്യോഗസ്ഥൻ അഖിൽ ജോയാനും ഉൾപ്പെടുന്നു. ഇന്ത്യൻ സിറിയൻ നാവികരാണ് കപ്പലിൽ ഉണ്ടായിരുന്നത്. എട്ടുപേരെ യുക്രെയ്ൻ സേന രക്ഷിച്ചു.
നേരത്തേ ഹുർമുസിലൂടെ സഞ്ചരിച്ച കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് ഇന്ത്യ കർശന നടപടികൾ സ്വീകരിച്ചിരുന്നു. ഹുർമുസ് കടലിടുക്കിലൂടെ സഞ്ചരിക്കുന്ന കപ്പലുകളിൽ ഇന്ത്യൻ നാവികരെ പുതുതായി നിയമിക്കരുതെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് മാരിറ്റൈം അഡ്മിനിസ്ട്രേഷൻ കപ്പൽ ഉടമകൾക്ക് നിർദേശം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് യുക്രെയ്ൻ തീരത്തുണ്ടായ റഷ്യൻ ആക്രമണത്തിൽ ഉനത്യൻ നാവികരടക്കമുള്ളവർ കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.