ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: ഇറാനെതിരെ സൈനിക ആക്രമണം നടത്താൻ അമേരിക്ക തയാറാണെന്ന് ഭീഷണി മുഴക്കി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആണവ പദ്ധതി സംബന്ധിച്ച് ഇറാൻ കരാറിൽ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടായിരുന്നു ട്രംപിന്റെ ഭീഷണി. ഒരു വലിയ അർമാഡ ഇറാനെ ലക്ഷ്യമാക്കി വലിയ വേഗത്തിൽ നീങ്ങുന്നുണ്ട്.
ഇറാൻ വേഗത്തിൽ നല്ലതും നീതിയുക്തവുമായ ഒരു കരാറിൽ ഏർപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. കരാറിൽ ഒപ്പുവെക്കുന്നതിൽ പരാജയപ്പെട്ടാൽ അടുത്ത ആക്രമണം ഇതിലും മോശമായിരിക്കുമെന്ന്, ജൂണിൽ ഇറാന്റെ മൂന്ന് ആണവ കേന്ദ്രങ്ങളിൽ യു.എസ് നടത്തിയ ബോംബ് ആക്രമണത്തെ പരാമർശിച്ച് ട്രംപ് മുന്നറിയിപ്പ് നൽകി. ആക്രമണ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ ചർച്ച പുനരാരംഭിക്കില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞതിന് പിന്നാലെയാണ് ട്രംപിന്റെ മുന്നറിയിപ്പ്.
ഇറാനെതിരായ നീക്കത്തിന് സൗദി വ്യോമപാത നൽകില്ല; നിലപാട് വ്യക്തമാക്കി സൗദി കിരീടാവകാശി
റിയാദ്: ഇറാനെതിരായ സൈനിക നീക്കങ്ങൾക്കായി സൗദി അറേബ്യയുടെ വ്യോമാതിർത്തിയോ ഭൂപ്രദേശമോ ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ. ഇറാനിയൻ പ്രസിഡൻറ് മസൂദ് പെഷേഷ്കിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് അദ്ദേഹം രാജ്യത്തിെൻറ നയം വ്യക്തമാക്കിയത്.
ഇറാെൻറ പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും സൗദി അറേബ്യ പൂർണ്ണമായും ബഹുമാനിക്കുന്നതായി സൗദി കിരീടാവകാശി പറഞ്ഞു. മറ്റൊരു വിദേശ ശക്തിക്കും ഇറാനെതിരായ ആക്രമണങ്ങൾക്കായി സൗദിയുടെ ആകാശമോ മണ്ണോ വിട്ടുനൽകില്ലെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. സമാധാന ശ്രമങ്ങൾക്കാണ് സൗദിയുടെ പിന്തുണ. ചർച്ചകളിലൂടെ തർക്കങ്ങൾ പരിഹരിക്കാനാണ് മുൻഗണന നൽകേണ്ടത്. മേഖലയിലെ സുരക്ഷയും സ്ഥിരതയും വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ നയതന്ത്ര ശ്രമങ്ങൾക്കും സൗദിയുടെ പിന്തുണയുണ്ടാകും.
നന്ദി പറഞ്ഞ് ഇറാൻ
ഇറാനിലെ നിലവിലെ സാഹചര്യങ്ങളും ആണവ കരാറുമായി ബന്ധപ്പെട്ട ചർച്ചകളുടെ പുരോഗതിയും മസൂദ് പെഷേഷ്കിയാൻ സൗദി കിരീടാവകാശിയുമായി പങ്കുവെച്ചു. ഇറാെൻറ പരമാധികാരത്തെ മാനിക്കുന്നതിൽ ഉറച്ച നിലപാട് സ്വീകരിച്ച സൗദി ഭരണകൂടത്തിന് അദ്ദേഹം നന്ദി അറിയിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാൻ നടത്തുന്ന ശ്രമങ്ങളെ ഇറാൻ പ്രസിഡൻറ് പ്രശംസിക്കുകയും ചെയ്തു. മധ്യേഷ്യയിലെ സംഘർഷാവസ്ഥ ലഘൂകരിക്കുന്നതിനും ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും ഈ ചർച്ച വലിയ പ്രാധാന്യമർഹിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.