ഇറാനുമായുള്ള യുദ്ധത്തിന് 200 ബില്യൺ അധിക സഹായം ആവശ്യപ്പെട്ട് പെന്റഗൺ

വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം തുടരുന്നതിനായി 200 ബില്യൺ ഡോളറിലധികം (20,000 കോടിയിലധികം) അധിക സഹായം ആവശ്യപ്പെട്ട് അമേരിക്കൻ പ്രതിരോധ മന്ത്രാലയമായ പെന്റഗൺ. ഇതുസംബന്ധിച്ച പ്രമേയം വൈറ്റ് ഹൗസിന്റെ അംഗീകാരത്തിനായി സമർപ്പിച്ചതായി വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് ആരംഭിച്ച ഇറാനുമായുള്ള യുദ്ധത്തിനാവശ്യമായ സൈനിക സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കാനും കുറഞ്ഞുവരുന്ന ആയുധശേഖരം പുനഃസ്ഥാപിക്കാനുമാണ് ഇത്രയും തുക ആവശ്യപ്പെടുന്നതെന്നാണ് പെന്റഗൺ പറയുന്നത്. യുദ്ധം തുടങ്ങി ആദ്യ രണ്ടാഴ്ചയ്ക്കുള്ളിൽ തന്നെ അമേരിക്ക 12 ബില്യൺ ഡോളറിലധികം ചെലവഴിച്ചതായാണ് ഔദ്യോഗിക കണക്കുകൾ.

അധിക ഫണ്ട് ആവശ്യപ്പെട്ടുകൊണ്ടുള്ള പെന്റഗണിന്റെ ഈ നീക്കം യു.എസ് കോൺഗ്രസിൽ വലിയ എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്. ഡെമോക്രാറ്റുകൾ ഈ നീക്കത്തെ ശക്തമായി എതിർക്കുമ്പോൾ തന്നെ, റിപ്പബ്ലിക്കൻ പാർട്ടിയുടെ പിന്തുണയിലും സെനറ്റിൽ ആവശ്യമായ വോട്ടുകൾ സമാഹരിക്കുന്നതിന് വെല്ലുവിളിയാകും. ഇറാൻ യുദ്ധത്തിന് പൊതുജനങ്ങൾക്കിടയിൽ വേണ്ടത്ര പിന്തുണയില്ലാത്തതും ഭരണകൂടത്തിന് തിരിച്ചടിയാണ്.

വിദേശ രാജ്യങ്ങളിലെ സൈനിക ഇടപെടലുകൾ അവസാനിപ്പിക്കുമെന്ന് വാഗ്ദാനം ചെയ്ത് അധികാരമേറ്റ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ നയമാറ്റങ്ങളിൽ വിമർശിക്കുന്നവരുമുണ്ട്. മുമ്പ് യുക്രെയ്ൻ യുദ്ധത്തിനായി ജോ ബൈഡൻ ഭരണകൂടം നൽകിയ സഹായത്തെ ട്രംപ് നിരന്തരം പരിഹസിച്ചിരുന്നു. 2022 മുതൽ യുക്രെയ്നായി 188 ബില്യൺ ഡോളറാണ് അമേരിക്ക ചെലവഴിച്ചത്. എന്നാൽ ഇറാൻ യുദ്ധത്തിനായി ഇതിലും വലിയൊരു തുക ട്രംപ് ഇപ്പോൾ ആവശ്യപ്പെടുന്നത് തികച്ചും വൈരുദ്ധ്യപരമായ നിലപാടാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

Tags:    
News Summary - Pentagon seeks $200 billion in additional aid for war with Iran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.