തുളസി ഗബ്ബാർഡ്

അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ മറികടക്കാൻ ശേഷിയുള്ള മിസൈലുകളാണ് ചൈനയും റഷ്യയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത് -തുളസി ഗബ്ബാർഡ്

വാഷിംഗ്ടൺ: അമേരിക്കൻ ഐക്യനാടുകൾ നേരിടുന്ന മിസൈൽ ഭീഷണി അടുത്ത പത്ത് വർഷത്തിനുള്ളിൽ വൻതോതിൽ വർധിക്കുമെന്ന് യു.എസ് ഇന്റലിജൻസ് മേധാവി തുളസി ഗബ്ബാർഡ്. നിലവിൽ 3,000ത്തോളം മിസൈലുകളിൽ നിന്നുള്ള ഭീഷണിയാണ് അമേരിക്ക നേരിടുന്നതെങ്കിൽ, 2035ഓടെ ഇത് 16,000 കടക്കുമെന്നാണ് ഇന്റലിജൻസ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സെനറ്റ് ഇന്റലിജൻസ് കമ്മിറ്റിക്ക് മുന്നിൽ നൽകിയ സാക്ഷ്യപത്രത്തിലാണ് ഗബ്ബാർഡ് ഇക്കാര്യം വ്യക്തമാക്കിയത്.

അമേരിക്കയുടെ ആണവ പ്രതിരോധ സംവിധാനങ്ങൾ ശക്തമാണെങ്കിലും റഷ്യ, ചൈന, ഉത്തര കൊറിയ, ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങൾ തങ്ങളുടെ മിസൈൽ സാങ്കേതികവിദ്യ അതിവേഗം വികസിപ്പിക്കുകയാണെന്ന് ഗബ്ബാർഡ് ചൂണ്ടിക്കാട്ടി. ആണവായുധങ്ങളും സാധാരണ സ്ഫോടകവസ്തുക്കളും വഹിക്കാൻ ശേഷിയുള്ള ഈ മിസൈലുകൾക്ക് അമേരിക്കൻ മണ്ണിൽ വരെ എത്താൻ സാധിക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകി.

അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ വെട്ടിച്ചു കടക്കാൻ ശേഷിയുള്ള നൂതന മിസൈലുകളാണ് ചൈനയും റഷ്യയും വികസിപ്പിച്ചുകൊണ്ടിരിക്കുന്നത്. അമേരിക്കൻ മണ്ണിൽ എത്താൻ ശേഷിയുള്ള ഐ.സി.ബി.എമ്മുകൾ (ICBM - അന്തർഭൂഖണ്ഡ ബാലിസ്റ്റിക് മിസൈലുകൾ) ഉത്തര കൊറിയയുടെ പക്കലുണ്ട്. തങ്ങളുടെ ആണവ ശേഖരം വർധിപ്പിക്കാനുള്ള നീക്കത്തിലാണ് കിം ജോങ് ഉന്നിന്റെ രാജ്യം.

പാകിസ്താന്റെ ദീർഘദൂര മിസൈൽ പദ്ധതികൾ ഭാവിയിൽ അമേരിക്കയെ നേരിട്ട് ആക്രമിക്കാൻ ശേഷിയുള്ള ഐ.സി.ബി.എമ്മുകളായി മാറിയേക്കാം. ഇറാൻ ഇതുവരെ നടത്തിയിട്ടുള്ള ബഹിരാകാശ വിക്ഷേപണ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി 2035ന് മുമ്പ് തന്നെ സൈനിക ആവശ്യങ്ങൾക്കുള്ള ഐ.സി.ബി.എമ്മുകൾ നിർമിച്ചേക്കാം.

മിസൈലുകൾക്കൊപ്പം കുറഞ്ഞ ചിലവിൽ നിർമിക്കാവുന്ന ഡ്രോണുകളും ശത്രുരാജ്യങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. അത്യാധുനിക മിസൈലുകളെ ഇത്തരം ചിലവ് കുറഞ്ഞ സംവിധാനങ്ങളുമായി ചേർത്ത് പ്രയോഗിക്കുന്നതിലൂടെ അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളെ തകർക്കാനാണ് ഈ രാജ്യങ്ങൾ ശ്രമിക്കുന്നതെന്ന് വാർഷിക ഭീഷണ റിപ്പോർട്ടിൽ പറയുന്നു.

Tags:    
News Summary - Pakistan's long-range ballistic missiles could potentially target Washington

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.