ഇറാനിലെ ഊർജ്ജകേന്ദ്രങ്ങൾ ആക്രമിക്കുന്നത് ഏപ്രിൽ ആറ് വരെ നീട്ടിയെന്ന് ട്രംപ്

 വാഷിങ്‌ടൺ : ഏപ്രിൽ ആറ് വരെ ഇറാനിലെ ഊർജ കേന്ദ്രങ്ങൾക്കെതിരായ ആക്രമണം നിർത്തിവെച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് അറിയിച്ചു. സമാധാന ചർച്ചകളിൽ പുരോഗതിയുള്ളതിനാലാണ് നടപടിയെന്ന് ട്രംപ് വ്യക്തമാക്കി. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിലൂടെയാണ്’ ട്രംപ് ഇക്കാര്യം അറിയിച്ചത്. 

"ഇറാൻ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരം ഊർജ്ജ നിലയങ്ങൾ തകർക്കാനുള്ള നീക്കം പത്ത് ദിവസത്തേക്ക് കൂടി ഞാൻ നീട്ടിവെക്കുന്നു. ഏപ്രിൽ ആറ് തിങ്കളാഴ്ച രാത്രി 8 മണി വരെയായിരിക്കും ഈ സാവകാശം. ചർച്ചകൾ പുരോഗമിക്കുകയാണ്. മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുന്നുണ്ടെങ്കിലും ചർച്ചകൾ വളരെ ശുഭകരമായാണ് മുന്നോട്ട് പോകുന്നത്," ട്രംപ് കുറിച്ചു.

എന്നാൽ നിലവിൽ ചർച്ചകൾ നടക്കുന്നില്ലെന്നാണ് ഇറാന്റെ ഔദ്യോഗിക നിലപാട്. ഊർജ്ജ നിലയങ്ങൾക്ക് നേരെ ആക്രമണമുണ്ടായാൽ മേഖലയിൽ തിരിച്ചടി ശക്തമാക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

നേരത്തെ 48 മണിക്കൂറിനുള്ളിൽ ഹുർമൂസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ പവർ ഗ്രിഡുകൾ തകർക്കുമെന്നും ഏറ്റവും വലിയ നിലയത്തിൽ നിന്ന് തന്നെ ആക്രമണം തുടങ്ങുമെന്നും ട്രംപ് ഭീഷണി മുഴക്കിയിരുന്നു. ഇത് രണ്ടാം തവണയാണ് ട്രംപ് ആക്രമണ തീയതി നീട്ടുന്നത്.

സിവിൽ ജനവാസ മേഖലയിലെ സൗകര്യങ്ങൾ ലക്ഷ്യം വെക്കുന്നത് ജനീവ കൺവെൻഷൻ പ്രകാരം യുദ്ധക്കുറ്റമായി കണക്കാക്കപ്പെടാം എന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇറാന്റെ പവർ ഗ്രിഡുകൾ ബോംബിട്ട് തകർക്കാനുള്ള ട്രംപിന്റെ പദ്ധതിക്കെതിരെ ആംനസ്റ്റി ഇന്റർനാഷണൽ ഉൾപ്പെടെയുള്ള മനുഷ്യാവകാശ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

കഴിഞ്ഞ ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി ഇറാനെ ആക്രമിച്ചതോടെയാണ് നിലവിലെ സംഘർഷം ആരംഭിച്ചത്. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഏകദേശം 1,937 ഇറാനികളും 13 അമേരിക്കൻ സൈനികരും കൊല്ലപ്പെട്ടതായാണ് കണക്കുകൾ.

ലോകത്തെ എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹുർമൂസ് കടലിടുക്ക് ഇറാൻ അടച്ചതോടെ ആഗോള സമ്പദ്‌വ്യവസ്ഥ വലിയ പ്രതിസന്ധിയിലാണ്. കടലിടുക്ക് തുറക്കാൻ സഖ്യകക്ഷികളുടെ സഹായം ട്രംപ് തേടിയെങ്കിലും നാറ്റോ രാജ്യങ്ങൾ ഉൾപ്പെടെയുള്ളവർ ഇതിൽ സംശയം പ്രകടിപ്പിക്കുകയാണ്. 

Tags:    
News Summary - Trump postpones US strikes on Iranian power grid to April 6 amid talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.