ഇറാനിലെ സ്ഥാപനങ്ങളെല്ലാം പിടിച്ചെടുക്കാൻ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്ത് ട്രംപ്; ‘നിങ്ങൾക്കുള്ള സഹായം വന്നുകൊണ്ടിരിക്കുകയാണ്...’
വാഷിങ്ടൺ / തെഹ്റാൻ: ഇറാനിൽ പ്രക്ഷോഭം തുടരവെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായി യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനികൾക്കുള്ള സഹായം വന്നുകൊണ്ടിരിക്കുകയാണെന്നും ട്രംപ് അദ്ദേഹത്തിന്‍റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
‘പ്രതിഷേധക്കാരുടെ വിവേകശൂന്യമായ കൊലപാതകങ്ങൾ അവസാനിക്കുന്നതുവരെ ഇറാനിയൻ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും ഞാൻ റദ്ദാക്കിയിരിക്കുന്നു. ഇറാനിയൻ ദേശസ്നേഹികളേ, പ്രതിഷേധിക്കുന്നത് തുടരൂ - നിങ്ങളുടെ സ്ഥാപനങ്ങളെല്ലാം ഏറ്റെടുക്കൂ... കൊലയാളികളുടെയും ദുരുപയോഗം ചെയ്തവരുടെയും പേരുകൾ സൂക്ഷിക്കുക. അവർ വലിയ വില നൽകേണ്ടിവരും’ -ട്രംപ് ട്രൂത്ത് സോഷ്യലിൽ പറഞ്ഞു.
ഇറാനുമായി വ്യാപാരം നടത്തുന്ന ഏതൊരു രാജ്യത്തിനും 25 ശതമാനം തീരുവ ചുമത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പുതിയ മുന്നറിയിപ്പ് ഉണ്ടായിരിക്കുന്നത്.
മരണം 2,000 കവിഞ്ഞെന്ന് മനുഷ്യാവകാശ സംഘടന
രാജ്യവ്യാപക പ്രതിഷേധം തുടരവെ ഇറാനിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 2,000 കവിഞ്ഞെന്ന് മനുഷ്യാവകാശ സംഘടന. 1,850 പ്രതിഷേധക്കാരും 135 സർക്കാർ അനുകൂലികളും സംഭവത്തിൽ ഉൾപ്പെടാത്ത ഒമ്പത് സാധാരണക്കാരുമാണ് കൊല്ലപ്പെട്ടതെന്നാണ് അമേരിക്ക കേന്ദ്രമായ ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ (എച്ച്.ആർ.എ.എൻ.എ) കണക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.