മോസ്കോ: ഇസ്രായേൽ-യു.എസ് സംയുക്തസേനയുടെ ഇറാൻ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി റഷ്യ. യു.എസ് നയതന്ത്രം ഉപേക്ഷിച്ച് അവരുടെ യഥാർഥ സ്വഭാവം പുറത്തെടുത്തുവെന്ന് മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദെവ് പ്രതികരിച്ചു. നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ചെയർമാനായ മെദ്‍വദെവ് യു.എസിന് ഇറാനുമായി നടത്തിയ സമാധാന ചർച്ചകളിൽ ഒരു ആത്മാർഥതയും ഇല്ലെന്നും ആരോപിച്ചു.
ഡോണൾഡ് ട്രംപ് ഇപ്പോൾ തനിനിറം കാണിച്ചിരിക്കുകയാണ്. ആർക്കും സമാധാനചർച്ചകളിൽ ഒരു താൽപര്യവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന് മേലുള്ള ആക്രമണങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്നും റഷ്യ ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യങ്ങൾ രാഷ്ട്രീയപരമായും നയതന്ത്രപരമായും പരിഹരിക്കപ്പെടേണ്ടതുണ്ടെന്ന് റഷ്യൻ വിദേശകാര്യമന്ത്രാലയവും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഇറാനുനേരെ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണം നടത്തിയിരുന്നു. ഇറാൻ തലസ്ഥാനമായ തെഹ്റാനിൽ വൻ സ്ഫോടനം നടന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു.മുൻകരുതൽ ആക്രമണമാണ് നടത്തിയതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് പറഞ്ഞു.
തെഹ്റാനിലെ യൂനിവേഴ്സിറ്റി സ്ട്രീറ്റിലും ജോംഹൂരി മേഖലയിലും നിരവധി മിസൈലുകൾ പതിച്ചു. ഇറാനിൽ യു.എസ്-ഇസ്രായേൽ സംയുക്ത ആക്രമണമാണ് നടത്തിയതെന്ന് യു.എസ് അധികൃതർ സ്ഥിരീകരിച്ചു. ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഇലി ഖാംനഇയുടെ വസതിക്കു സമീപവും മിസൈൽ പതിച്ചതായി വാർത്ത ഏജൻസിയായ അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.
യു.എസ് ഇസ്രായേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ പ്രത്യാക്രമണവുമായി ഇറാൻ രംഗത്തെത്തി. ഇസ്രായേലിനു മേൽ 30 മിസൈലുകൾ തൊടുത്തുവെന്നാണ് റിപ്പോർട്ട്. മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകൾ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. മിസൈലുകൾ പതിച്ചതായി ഇസ്രായേൽ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.