തെഹ്റാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം
തെൽ അവീവ്: തെഹ്റാനിൽ ഇസ്രായേൽ-യു.എസ് സംയുക്ത ആക്രമണമുണ്ടായതിന് പിന്നാലെ തെൽ അവീവിൽ തിരിച്ചടിച്ച് ഇറാൻ. ഡ്രോണുകൾ ഉപയോഗിച്ച് തെൽ അവീവിൽ ഇറാൻ ആക്രമണം നടത്തിയത്. ആക്രമണത്തിന് പിന്നാലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇസ്രായേലിന്റെ അയൺഡോം വ്യോമപ്രതിരോധ സംവിധാനത്തെ മറികടന്ന് ഇറാൻ മിസൈലുകൾ തെൽ അവീവിൽ പതിച്ചതായി റിപ്പോർട്ടുകളുണ്ട്.
പൊതുസ്ഥലങ്ങളിൽ ആളുകൾ കൂട്ടംകൂടുന്നതിന് ഇസ്രായേൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. സ്കൂളുകളും, ജോലിസ്ഥലങ്ങളും അടച്ചു. ആശുപത്രികളിലെ രോഗികളെ ഉൾപ്പടെ സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. ഇസ്രായേലിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതായി പ്രതിരോധമന്ത്രി കാറ്റ്സ് അറിയിച്ചു. അനാവശ്യമായ യാത്രകൾ ഒഴിവാക്കണമെന്നും ഇസ്രായേൽ അധികൃതർ നൽകിയിട്ടുണ്ട്. മിസൈൽ ആക്രമണങ്ങൾക്കെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ഇസ്രായേൽസേനയും അറിയിച്ചു.
മുമ്പ് ഉണ്ടായിട്ടുള്ള ഒരു കൂട്ടം മിസൈലുകൾ ഒരുമിച്ച് അയക്കുന്ന അതേ ആക്രമണ രീതി തന്നെയാണ് ഇറാൻ പ്രത്യാക്രമണത്തിന് ഉപയോഗിച്ചിട്ടുള്ളത്. യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ യുദ്ധ ഭീഷണിക്കിടെയാണ് ഇറാന് മേൽ ഇസ്രായേലിന്‍റെ അപ്രതീക്ഷിത ആക്രമണം. അമേരിക്കയുമായി ആണവ നിർവ്യാപന കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെതിരെ സൈനിക നടപടി സ്വീകരിക്കുമെന്ന് ഏതാനും നാളുകളായി ട്രംപ് ഭീഷണി മുഴക്കുന്നുണ്ട്.
ആണവ നിർവ്യാപന കരാറുമായി ബന്ധപ്പെട്ട ചർച്ചകളിൽ സന്തുഷ്ടനല്ലെന്ന് ട്രംപ് മണിക്കൂറുകൾക്ക് മുമ്പ് പ്രതികരിക്കുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.