തെഹ്റാൻ: യു.എസ്- ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാൾ ആണെന്ന് വിമർശിച്ച് യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഓപ്പറേഷൻ എപിക് ഫ്യൂരി എന്ന് പേരിട്ട സൈനികാക്രമണത്തിൽ ഖാംനഈയുടെ സുരക്ഷിത താവളം യു.എസ് ഇന്‍റലിജൻസും അതിസങ്കീർണ്ണ ട്രാക്കിംഗ് സംവിധാനങ്ങളും ഉപയോഗിച്ച് തകർത്തെന്നും ട്രംപ് പറഞ്ഞു. ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യൽ വഴിയാണ് പ്രതികരിച്ചത്.
'ചരിത്രത്തിലെ ഏറ്റവും ദുഷ്ടരായ ആളുകളിൽ ഒരാളായ ഖാംനഈ മരിച്ചു. ഇറാനിലെ ജനങ്ങൾക്ക് മാത്രമല്ല, എല്ലാ ശ്രേഷ്ഠരായ അമേരിക്കക്കാർക്കും, ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിൽ നിന്നുള്ളവർക്കും, ഖാംനഈയും അദ്ദേഹത്തിന്റെ രക്തദാഹികളായ ഗുണ്ടകളും കൊല്ലുകയോ അംഗഭംഗം വരുത്തുകയോ ചെയ്തവർക്കും ഇത് നീതിയാണ്. നമ്മുടെ ഇന്റലിജൻസ്, അത്യാധുനിക ട്രാക്കിംഗ് സിസ്റ്റങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഇസ്രായേലുമായി ചേർന്ന് പ്രവർത്തിച്ചതിനാൽ അദ്ദേഹത്തിനോ അദ്ദേഹത്തോടൊപ്പം കൊല്ലപ്പെട്ട മറ്റ് നേതാക്കൾക്കോ ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ഇറാനിയൻ ജനതക്ക് അവരുടെ രാജ്യം തിരിച്ചുപിടിക്കാനുള്ള ഏറ്റവും വലിയ അവസരമാണിത്. അവരുടെ പല ഐ.ആർ.ജി.സി, മിലിട്ടറി, മറ്റ് സുരക്ഷാ പൊലീസ് സേനകളും ഇനി യുദ്ധം ചെയ്യാൻ ആഗ്രഹിക്കുന്നില്ലെന്നും നമ്മിൽ അഭയം തേടുന്നുവെന്നും മനസിലാക്കുന്നു. ഞാൻ ഇന്നലെ രാത്രി പറഞ്ഞതുപോലെ ഇപ്പോൾ അവർക്ക് സുരക്ഷ ലഭിക്കും.
മുമ്പ് അവർക്ക് മരണം മാത്രമേ ലഭിക്കുമായിരുന്നുള്ളൂ!. ഐ.ആർ.ജി.സിയും പൊലീസും ഇറാനിയൻ ദേശസ്നേഹികളുമായി സമാധാനപരമായി ഒത്തുചേരുമെന്നും രാജ്യത്തെ അത് അർഹിക്കുന്ന മഹത്വത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഒരുമിച്ച് പ്രവർത്തിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. ആ പ്രക്രിയ ഉടൻ ആരംഭിക്കണം.
ഖാംനഈയുടെ മരണം മാത്രമല്ല, ഒറ്റ ദിവസം കൊണ്ട് രാജ്യത്തിന് കനത്ത നാശം സംഭവിച്ചു എന്ന യാഥാർത്ഥ്യവും ഇതിൽ ഉൾപ്പെടുന്നു. എന്നിരുന്നാലും, തീവ്രവും ലക്ഷ്യം വച്ചുള്ളതുമായ ബോംബാക്രമണം ആഴ്ചയിലുടനീളം തടസ്സമില്ലാതെ തുടരും. മിഡിൽ ഈസ്റ്റിലുടനീളം സമാധാനം കൈവരിക്കുന്നതുവരെ.... ഒടുവിൽ ലോകം മുഴുവനും.'- ട്രംപ് തന്‍റെ പോസ്റ്റിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.