ഇതിനെ യുദ്ധമെന്ന് ഇനിയും പറയാനാവില്ല; ഇത് തീവ്രവാദമാണ് - ഫ്രാൻസിസ് മാർപാപ്പ

വത്തിക്കാൻസിറ്റി: ഇസ്രായേൽ-ഹമാസ് സംഘർഷം യുദ്ധത്തിനും അപ്പുറത്തേക്ക് പോയെന്ന് ​ഫ്രാൻസിസ് മാർപാപ്പ. യുദ്ധത്തിനും അപ്പുറത്തേക്ക് ഇതൊരു തീവ്രവാദപ്രവർത്തനമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. ഒക്ടോബർ ഏഴിന് ശേഷം ഗസ്സയിൽ 14,100 ഫലസ്തീനികൾ കൊല്ല​പ്പെടുകയും ഇസ്രായേലിൽ 1200 പേർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പരാമർശം.

ഹമാസ് ബന്ദികളാക്കിയ ഇസ്രായേൽ പൗരൻമാരുടെ ബന്ധുക്കളുമായും ഇസ്രായേൽ ജയിലുകളിൽ കഴിയുന്ന ഫലസ്തീനികളുടെ ബന്ധുക്കളുമായും വെവ്വേറെ നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. ഇരു പക്ഷവും സംഘർഷം മൂലം ബുദ്ധിമുട്ട് അനുഭവിക്കുകയാണെന്നും ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.

ഇവിടെ നമ്മൾ യുദ്ധങ്ങൾക്കപ്പുറത്തേക്ക് പോയി. ഇത് യുദ്ധമല്ല, തീവ്രവാദമാണ്. ഇരു വിഭാഗങ്ങൾക്കുമായും എല്ലാവരും പ്രാർഥിക്കണം. എല്ലാവരേയും കൊല്ലണമെന്ന വികാരവുമായി മുന്നോട്ട് പോകരുതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

അതേസമയം, ഗസ്സയിൽ വെടിനിർത്തലിനും ബന്ദികളെ കൈമാറുന്നതിനുമുള്ള കരാർ ഇസ്രയേലും ഹമാസും അംഗീകരിച്ചതായി ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ മധ്യസ്ഥത വഹിച്ച ഖത്തർ ഔദ്യോഗികമായി അറിയിച്ചിരുന്നു. നാലുദിവസത്തെ വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്ന സമയം 24 മണിക്കൂറിനകം പ്രഖ്യാപിക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.

ഖത്തറിന്റെ മധ്യസ്ഥതയിൽ ഈജിപ്ത്, അമേരിക്ക എന്നിവരുടെ സഹകര​ണത്തോടെ ഇസ്രായേലും ഹമാസും തമ്മിലുള്ള സംയുക്ത മധ്യസ്ഥ ശ്രമങ്ങൾ പൂർണ വിജയമാണെന്ന് ഖത്തർ അറിയിച്ചു. ഗസ്സയിൽ ബന്ദികളാക്കിയ 50 സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കുന്നതിന് പകരമായി ഇസ്രായേൽ ജയിലുകളിൽ തടവിലാക്കപ്പെട്ട നിരവധി ഫലസ്തീനി സ്ത്രീകളെയും കുട്ടികളെയും മോചിപ്പിക്കും. വിട്ടയക്കുന്ന തടവുകാരുടെ എണ്ണം വർധിപ്പിക്കാൻ ഇടയുണ്ടെന്ന് ഖത്തർ അറിയിച്ചു.

Tags:    
News Summary - ‘This is not war. This is terrorism’: Pope Francis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.