ഇസ്‌ലാമാബാദ്: പാകിസ്താനിൽ ഒരു അപൂർവ ഭൂമി നിധിയുണ്ടെന്നും ഇതോടെ രാജ്യം സമ്പന്നമാകുമെന്ന് അവകാശപ്പെട്ട് സൈനിക മേധാവി ഫീൽഡ് മാർഷൽ അസിം മുനീർ. ഇലക്ട്രോണിക്സ്, പ്രതിരോധ മേഖലകൾക്ക് അത്യന്താപേക്ഷിതമായ പാകിസ്താന്റെ ധാതു ശേഖരത്തിൽ യു.എസ് ഉദ്യോഗസ്ഥർ താൽപര്യം പ്രകടിപ്പിച്ചതിന് പിന്നാലെയാണ് അസിം മുനീറിന്‍റെ പരാമർശം.
പാകിസ്താന് ഒരു അപൂർവ ഭൂമി നിധിയുണ്ട്, ഈ നിധിയോടെ പാകിസ്താന്‍റെ കടം കുറയും. കൂടാതെ പാകിസ്താൻ ഉടൻ തന്നെ ഏറ്റവും സമ്പന്നമായ സമൂഹങ്ങളിൽ ഒന്നായിത്തീരും -പാക് ജിയോ ന്യൂസിൽ ശനിയാഴ്ച പ്രസിദ്ധീകരിച്ച കോളത്തിലാണ് മുനീർ ഈ വാദങ്ങൾ ഉന്നയിച്ചതായി എഴുത്തുകാരൻ സുഹൈൽ വാറൈച്ച് വെളിപ്പെടുത്തിയത്. ബ്രസ്സൽസിൽ അടുത്തിടെ നടന്ന ഒരു യോഗത്തിനിടെ ഫീൽഡ് മാർഷൽ ഇക്കാര്യം തന്നോട് നേരിട്ട് പറയുകയായിരുന്നെന്ന് സുഹൈൽ പറയുന്നു.
ചൈനയെയും അമേരിക്കയെയും കുറിച്ച്, ഒരു സുഹൃത്തിനുവേണ്ടി മറ്റൊരു സുഹൃത്തിനെ ത്യജിക്കില്ലെന്നും മുനീർ പറഞ്ഞതായി കോളത്തിൽ പറയുന്നു.
ട്രംപ് പാകിസ്താനുമായി കൂടുതൽ അടുക്കുകയാണെന്നും, പാകിസ്താനിൽ യു.എസിന്‍റെ പുതിയ താൽപര്യം എണ്ണയിലല്ല, ധാതുക്കളിലേക്കടക്കമാണെന്നും വാഷിങ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തിരുന്നു.
അസിം മുനീർ രണ്ട് മാസത്തിനിടെ രണ്ട് തവണ അമേരിക്ക സന്ദർശിച്ചിരുന്നു. ആദ്യ സന്ദർശനത്തിൽ, സർക്കാർ ഉദ്യോഗസ്ഥരുടെ അസാന്നിധ്യത്തിൽ പാക് സൈനിക മേധാവിയുമായി ട്രംപ് കൂടിക്കാഴ്ച നടത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.