ന്യൂയോർക്: യു.എസ് നഗരമായ ടെക്സാസിൽ 53 കുടിയേറ്റക്കാർ ട്രക്കിനുള്ളിൽ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ പുതിയ വെളിപ്പെടുത്തൽ. കടുത്ത ചൂട് സഹിക്കാനാകാതെയാണ് കുടിയേറ്റക്കാർ മരിച്ചത്. ട്രക്കിലെ എയർകണ്ടീഷനർ പ്രവർത്തനരഹിതമാണെന്ന് തനിക്കറിയില്ലായിരുന്നുവെന്നാണ് അറസ്റ്റിലായ ട്രക്ക് ഡ്രൈവർ കോടതിയിൽ നൽകിയ മൊഴി. ട്രക്കിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്ന ഡ്രൈവർ ഹൊമീറോ സമൊറാനോയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ആദ്യം കുടിയേറ്റക്കാരിൽ ഒരാളാണ് സമൊറാനോ എന്നാണ് പൊലീസ് കരുതിയത്. ട്രക്ക് ഓടിച്ചിരുന്നത് ഇയാളാണെന്ന് പിന്നീട് മനസിലായി. യു.എസ് ചരിത്രത്തിൽ ആദ്യമായാണ് ഇത്രയേറെ കുടിയേറ്റക്കാർ ട്രക്കിനുള്ളിൽ മരിക്കുന്നത്. ട്രക്കിൽ ജീവനോടെ കണ്ടെത്തിയ കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
സമൊറാനോക്കൊപ്പം മനുഷ്യക്കടത്തിന് കൂട്ടുനിന്ന ക്രിസ്റ്റീൻ മാർട്ടിനെസിനെയും അറസ്റ്റ് ചെയ്തിരുന്നു. കുടിയേറ്റക്കാർ മരിച്ചുവെന്ന് കണ്ടെത്തിയപ്പോഴും ഇരുവരും തമ്മിൽ മൊബൈലിൽ സന്ദേശങ്ങൾ കൈമാറിയതായി പൊലീസ് പറഞ്ഞു. ടെക്സാസിലെ സാൻ ആന്റോണിയോയിലാണ് ട്രക്കിനുള്ളിൽ 46 പേരെ മരിച്ചനിലയിൽ കണ്ടെത്തിയത്. മനുഷ്യക്കടത്താണിതെന്ന് കരുതുന്നതായും ടെക്സാസിലേക്ക് അനധികൃത കുടിയേറ്റത്തിനെത്തിയവരാണ് മരിച്ചതെന്നും പൊലീസ് പറഞ്ഞിരുന്നു.
കുറ്റം തെളിഞ്ഞാൽ സമൊറാനോക്കും മാർട്ടിനെസിനും വധശിക്ഷ വരെ ലഭിക്കാം. മനുഷ്യക്കടത്തിൽ രണ്ടുപേരെ കൂടി പൊലീസ് പ്രതിചേർത്തിട്ടുണ്ട്. ആകെ 67 കുടിയേറ്റക്കാരാണ് ട്രക്കിലുണ്ടായിരുന്നതെന്ന് മെക്സിക്കൻ അധികൃതർ പറഞ്ഞു. മെക്സികോ, ഹോണ്ടുറാസ്, സാൽവദോർ, ഗ്വാട്ടമാല എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് യു.എസിലേക്കുള്ള കുടിയേറ്റസംഘത്തിലുണ്ടായിരുന്നത്. അതിനിടെ കുടിയേറ്റക്കാരെ കുത്തിനിറച്ച് കൊണ്ടുവന്ന മറ്റൊരു ട്രക്കും ടെക്സാസിൽ അപകടമുണ്ടായ സ്ഥലത്ത് കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.