സിംഗപ്പൂർ: ഹുർമുസ് കടലിടുക്കിലെ ഉപരോധം ഇന്ധന വിതരണ ശൃംഖലയെ ബാധിച്ചതിനു പിന്നാലെ ആഗോളവ്യോമയാനമേഖല നേരിടുന്ന അഭൂതപൂർവ്വമായ പ്രതിസന്ധികളാൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ 12,000 വിമാനങ്ങളാണ് ആഗോളതലത്തിൽ വിമാനകമ്പനികൾ റദ്ദാക്കിയത് . പ്രത്യേകിച്ച് വിമാന ഇന്ധനങ്ങളുടെ ലഭ‍്യതക്കുറവ് വലിയൊരു പ്രതിസന്ധിയായി മാറിയിരിക്കുകയാണ്. ഇന്ധനവിലയിലെ മാറ്റങ്ങൾക്കനുസരിച്ച് റൂട്ടുകൾ ക്രമീകരിച്ചും മറ്റും മുന്നോട്ട് പോയിരുന്ന മേഖലയിലെ നിലവിലെ സാഹചര്യം തികച്ചും പുതിയൊരു വെല്ലുവിളിയാണ്. ഇതിനു മുമ്പ് ഇത്തരമൊരു ഭീഷണി വ്യോമയാനമേഖല നേരിട്ടിട്ടില്ല.
ഏവിയേഷൻ ഡാറ്റാ സ്ഥാപനമായ സിറിയത്തിന്റെ കണക്കുകൾ പ്രകാരം ടർക്കിഷ് എയർലൈൻസ്, എയർ ചൈന, ലുഫ്താൻസ എന്നിവയാണ് ഏറ്റവും കൂടുതൽ സർവീസുകൾ വെട്ടിക്കുറച്ചിരിക്കുന്നത്. ഒക്ടോബർ വരെ 20,000 വിമാന സർവീസുകളാണ് ലുഫ്താന്‍സ റദ്ദാക്കിയത്. എമിറേറ്റ്സ്, യുണൈറ്റഡ് എയർലൈൻസ്, ബ്രിട്ടീഷ് എയർവേയ്‌സ്, അമേരിക്കൻ എയർലൈൻസ്, ഓൾ നിപ്പോൺ എയർവേയ്‌സ് തുടങ്ങിയവയും വലിയ തോതിൽ സർവീസുകൾ ചുരുക്കിയിട്ടുണ്ട്. ഇതോടൊപ്പം കെ.എൽ.എം, ഡെൽറ്റ തുടങ്ങിയ കമ്പനികളും ഭാഗികമായി സർവീസുകൾ വെട്ടിക്കുറച്ചു.
അതേ സമയം സിംഗപ്പൂർ, ടോക്കിയോ തുടങ്ങിയ രാജ്യങ്ങൾ ഇന്ധന ഉപഭോഗം നിയന്ത്രിക്കുന്നതിനായി അധിക സർവീസുകൾ ഒഴിവാക്കാൻ വിമാനക്കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വിയറ്റ്നാമിലാകട്ടെ ഏവിയേഷൻ ഇന്ധനത്തിന് റേഷനിങ് സംവിധാനം ഏർപ്പെടുത്തിയിരിക്കുകയാണ്. വിനോദസഞ്ചാരങ്ങളും മറ്റും സജ്ജീവമാകുന്ന സമ്മർ സീസണിലാണ് ഈ പ്രതിസന്ധി വന്നിരിക്കുന്നത് എന്നത് എയർലൈനുകളെ സംബന്ധിച്ചിടത്തോളം വലിയ സാമ്പത്തിക തിരിച്ചടിയാണ്. നിലവിൽ സർവീസുകൾ ലാഭകരമായ റൂട്ടുകൾ നിലനിർത്താനും അല്ലാത്തവ ഒഴിവാക്കാനുള്ള തീരുമാനത്തിലാണ് വിമാനക്കമ്പനികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.