ഇംറാൻ ഖാൻ
ഇസ്‍ലാമാബാദ്: പാകിസ്താനിലെ പൊതുതെരഞ്ഞെടുപ്പിൽ സ്വതന്ത്രരെ മത്സരിപ്പിച്ച് കൂടുതൽ സീറ്റ് നേടിയിട്ടും സർക്കാർ രൂപവത്കരിക്കാൻ കഴിയാത്ത സാഹചര്യത്തിൽ, പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ച് മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാന്റെ തഹ്‍രീകെ ഇൻസാഫ് പാർട്ടി. ഇംറാന്റെ നിർദേശപ്രകാരമാണ് കേന്ദ്രത്തിലും പഞ്ചാബിലും പ്രതിപക്ഷത്തിരിക്കാൻ തീരുമാനിച്ചതെന്ന് പാർട്ടി വക്താവ് ബാരിസ്റ്റർ അലി സെയ്ഫ് പറഞ്ഞു. ഉമർ അയൂബ് ഖാനെ പ്രധാനമന്ത്രി സ്ഥാനത്തേക്കും അസ്‍ലിം ഇഖ്ബാലിനെ പഞ്ചാബ് മുഖ്യമന്ത്രിസ്ഥാനത്തേക്കും മത്സരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നാടകീയ പിന്മാറ്റം.
അതേസമയം, പാകിസ്താനിൽ സഖ്യ സർക്കാർ രൂപവത്കരണവുമായി ബന്ധപ്പെട്ട് പാകിസ്താൻ മുസ്‍ലിം ലീഗ് (നവാസ്), പാകിസ്താൻ പീപ്ൾസ് പാർട്ടി എന്നിവ വെള്ളിയാഴ്ച നടത്താൻ നിശ്ചയിച്ച രണ്ടാംഘട്ട ചർച്ച ശനിയാഴ്ചത്തേക്ക് മാറ്റി. പാർട്ടി കമ്മിറ്റിയിൽ ചർച്ച ചെയ്യാൻ സാവകാശം ലഭിക്കാനാണ് നടപടി. പ്രസിഡന്റ് പദം പി.പി.പി നേതാവ് ആസിഫലി സർദാരിക്കും പ്രധാനമന്ത്രി സ്ഥാനം പി.എം.എല്ലിന്റെ ശഹബാസ് ശരീഫിനും നൽകാനാണ് ആദ്യ ചർച്ചയിലെ ധാരണ.
266 അംഗ സഭയിൽ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ പാകിസ്താൻ മുസ്‍ലിം ലീഗിന് (നവാസ്) 75 സീറ്റും മുൻ പ്രധാനമന്ത്രി ബേനസീർ ഭുട്ടോയുടെ മകൻ ബിലാവൽ ഭുട്ടോ നയിക്കുന്ന പാകിസ്താൻ പീപ്ൾസ് പാർട്ടിക്ക് 54 സീറ്റുമാണ് ലഭിച്ചത്. 17 സീറ്റുള്ള മുത്തഹിദ ഖൗമി മൂവ്മെന്റിനെ കൂടെ കൂട്ടി സർക്കാർ രൂപവത്കരിക്കാനാണ് നീക്കം. കേവല ഭൂരിപക്ഷത്തിന് 133 സീറ്റാണ് വേണ്ടത്. ഒരു കക്ഷിക്കും കേവല ഭൂരിപക്ഷം ലഭിക്കാത്ത തെരഞ്ഞെടുപ്പിൽ 101 സീറ്റ് നേടി മുൻ പ്രധാനമന്ത്രി ഇംറാൻ ഖാന്റെ പാകിസ്താൻ തഹ്‍രീകെ ഇൻസാഫ് പാർട്ടിയെ പിന്തുണക്കുന്ന സ്വതന്ത്രരാണ് മുന്നിലെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.