ബേൺ: സ്വിറ്റ്സർലൻഡിലെ ബൂർഗൻസ്റ്റോക്കിൽ 18 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ശേഷം ഇറാൻ ഉന്നതതല പ്രതിനിധി സംഘം മടങ്ങി. പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള യുഎസ്- ഇറാൻ ഇടക്കാല സമാധാന കരാറിന്റെ ഭാഗമായുള്ള ആദ്യഘട്ട സാങ്കേതികതല ചർച്ചയിൽ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, സെൻട്രൽ ബാങ്ക് ഗവർണർ അബ്ദുൾനാസർ ഹെമ്മാതി, ഡെപ്യൂട്ടി ഓയിൽ മന്ത്രി ഹമീദ് ബോർഡ്, പരിചയസമ്പന്നനായ ആണവ ചർച്ചക്കാരൻ അലി ബക്രി എന്നിവരാണ് ഇറാൻ പ്രതിനിധി സംഘത്തെ നയിച്ചത്. വിദേശകാര്യ സഹമന്ത്രി കാസിം ഗാരിബാബാദിയുടെ നേതൃത്വത്തിലുള്ള സാങ്കേതിക സംഘം സ്വിറ്റ്സർലൻഡിൽ തന്നെ തുടരുമെന്നും ഇസ്ലാമാബാദ് ധാരണാപത്രത്തിൽ സാങ്കേതിക ചർച്ചകൾ തുടരുമെന്നും ഇറാൻ വാർത്താ ഏജൻസികളായ ഇസ്നയും തസ്നിമും റിപ്പോർട്ട് ചെയ്തു.
ഉന്നതതല ചർച്ചകളുടെ ആദ്യ ദിവസം തന്നെ യുഎസും ഇറാനും "പ്രോത്സാഹജനകമായ പുരോഗതി" കൈവരിച്ചതായും "60 ദിവസത്തിനുള്ളിൽ ഒരു അന്തിമ കരാറിലെത്തുന്നതിനുള്ള ഒരു റോഡ്മാപ്പിൽ" സമ്മതിച്ചതായും മധ്യസ്ഥരായ പാകിസ്താനും ഖത്തറും പറഞ്ഞു.
പ്രധാന ധാരണകൾ:
1. മധ്യസ്ഥതയ്ക്ക് രാഷ്ട്രീയ മേൽനോട്ടം വഹിക്കുന്നതിന് ഒരു ഉന്നതതല സമിതി രൂപീകരിക്കാൻ ഇറാനും യു.എസും സമ്മതിച്ചു. ചർച്ചക്ക് നേതൃത്വം വഹിക്കുന്നവർ പതിവായി ഉന്നതതല സമിതിക്ക് റിപ്പോർട്ട് നൽകുകയും ആണവ കരാർ, ഉപരോധങ്ങൾ എന്നീ ചർച്ചകൾക്കുള്ള വർക്കിങ് ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകുകയും താൽക്കാലിക സമാധാന ധാരണയിലെ വ്യവസ്ഥകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്യും.
2. 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താൻ ലക്ഷ്യമിട്ടുള്ള ഒരു റോഡ്മാപ്പിന് ഇരുവിഭാഗവും ധാരണയായി. കൂടുതൽ സാങ്കേതിക ചർച്ചകൾ ഉടൻ ആരംഭിക്കുന്നതിനുള്ള വേദിയൊരുക്കാനും തീരുമാനമായി.
3. ഹുർമുസ് കടലിടുക്കിൽ സംഘർഷങ്ങൾ ഒഴിവാക്കാൻ ഒരു "ആശയവിനിമയ പാത" സ്ഥാപിക്കും. "ഹുർമുസ് കടലിടുക്ക് വഴി വാണിജ്യ കപ്പലുകൾക്ക് സുരക്ഷിതമായി കടന്നുപോകുക എന്ന ലക്ഷ്യത്തോടെ, ആക്രമണങ്ങളും തെറ്റായ ആശയവിനിമയവും ഒഴിവാക്കുന്നതിനാണ് കമ്മ്യൂണിക്കേഷൻ ലൈൻ സ്ഥാപിച്ചത്.
അമേരിക്ക, ഇറാൻ, ലെബനാൻ എന്നിവ ഉൾപ്പെടുന്ന ഒരു സംഘർഷരഹിത സംവിധാനം രൂപീകരിക്കും. ധാരണാപത്രത്തിലെ വ്യവസ്ഥകൾ പ്രകാരം ലെബനാനിലെ ആക്രമണങ്ങൾ അവസാനിപ്പിക്കുന്നത് ഉറപ്പാക്കുന്നതിനാണ് ഈ സംവിധാനം ലക്ഷ്യമിടുന്നത്.
4. ലെബനാൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ പാക്- ഖത്തർ മധ്യസ്ഥത വലിയ പുരോഗതി കൈവരിച്ചതായി ഇറാൻ വിദേശകാര്യ മന്ത്രി പറഞ്ഞു. "ലെബനാൻ യുദ്ധം അവസാനിപ്പിക്കാൻ പാകിസ്താന്റെയും ഖത്തറിന്റെയും ഊർജിത മധ്യസ്ഥത വലിയ പുരോഗതി കൈവരിച്ചു. എണ്ണ, പെട്രോകെമിക്കൽ കയറ്റുമതി ഒഴിവാക്കി, ഉപരോധം നീക്കി, മരവിപ്പിച്ച ചില ആസ്തികൾ സ്വതന്ത്രമാക്കി, ഇറാനുവേണ്ടി പ്രധാന പുനർനിർമ്മാണ- വികസന പദ്ധതി ആരംഭിച്ചു"- അബ്ബാസ് അരാഗ്ചി എക്സിൽ കുറിച്ചു.
ചർച്ചക്ക് മുമ്പ് ട്രംപ് ഭീഷണിപ്പെടുത്തിയത് ഇറാനെ ചൊടിപ്പിക്കുകയും ഒരു ഘട്ടത്തിൽ ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തിരുന്നു.ഹുർമുസ് വീണ്ടും അടയ്ക്കാൻ ശ്രമിച്ചാൽ ഇറാൻ എന്ന രാജ്യമുണ്ടാകില്ലെന്നും ചർച്ചക്ക് എത്തിയവർ മടങ്ങിപ്പോകില്ലെന്നും ചർച്ച തുടങ്ങുന്നതിന് തൊട്ടുമുമ്പ് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. കരാറിൽ എത്തിയില്ലെങ്കിൽ ഹുർമുസിന്റെ നിയന്ത്രണം ഏറ്റെടുത്ത് അമേരിക്ക ഫീസ് ഏർപ്പെടുത്തുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഈ വാർത്ത പുറത്തറിഞ്ഞതോടെ, ട്രംപിന്റെ പ്രസ്താവനയിൽ പ്രതിഷേധിച്ച് ഇറാൻ സമാധാന ചർച്ചയിൽ നിന്ന് ഇറങ്ങിപ്പോയി. ഇവരെ പിന്നീട് മധ്യസ്ഥർ അനുനയിപ്പിക്കുകയായിരുന്നു. പിന്നീട് നേരിട്ടുള്ള ചർച്ചകൾക്ക് ഇറാൻ തയ്യാറായില്ല. മധ്യസ്ഥരായ പാകിസ്താനും ഖത്തറും വഴി സന്ദേശങ്ങൾ കൈമാറുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.