ഇസ്‍ലാമാബാദ്: അമേരിക്കയുമായി വരാനിരിക്കുന്ന നിർണായക ചർച്ചകൾക്ക് മുന്നോടിയായി തങ്ങളുടെ നിലപാടുകളും നിബന്ധനകളും ഇറാൻ പാകിസ്താനെ അറിയിച്ചു. ഇസ്‍ലാമാബാദിൽ നടന്ന ഔദ്യോഗിക സന്ദർശനത്തിനിടെ ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചിയാണ് തെഹ്‌റാന്റെ ചർച്ചാ ആവശ്യങ്ങൾ പാകിസ്താൻ അധികൃതർക്ക് കൈമാറിയത്. ചർച്ചകളിൽ പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
സന്ദർശന വേളയിൽ പാകിസ്താൻ വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ, സൈനിക മേധാവി ജനറൽ ആസിം മുനീർ എന്നിവരുമായി അരഗ്ചി വിശദമായ ചർച്ചകൾ നടത്തി. മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളും ഉഭയകക്ഷി ബന്ധങ്ങളും വിഷയമായി.
വാഷിങ്ടൺ മുന്നോട്ടുവെക്കുന്ന ചില ഉപാധികളോടുള്ള കടുത്ത എതിർപ്പ് ഇറാൻ പാകിസ്താനെ അറിയിച്ചതായാണ് വിവരം. ചർച്ചകൾ പുനരാരംഭിക്കുന്നതിന് തെഹ്‌റാൻ മുൻഗണന നൽകുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്ന് അമേരിക്കയെ അറിയിക്കാനാണ് ഇറാൻ ഇതിലൂടെ ലക്ഷ്യമിടുന്നത്.
മിഡിൽ ഈസ്റ്റിൽ സംഘർഷം തുടരുന്ന പശ്ചാത്തലത്തിലാണ് പാകിസ്താന്റെ നേതൃത്വത്തിൽ നയതന്ത്ര നീക്കം നടക്കുന്നത്. തെക്കൻ ലെബനനിലെ യോഹ്മോർ പട്ടണത്തിന് സമീപം ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഒരു കാർ തകർക്കപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. കൂടാതെ, ജെനിൻ അഭയാർത്ഥി ക്യാമ്പിൽ പ്രവേശിച്ച 20 ഓളം ഫലസ്തീനികളെ ഇസ്രായേൽ സൈന്യം തടഞ്ഞുവെച്ചിരിക്കുകയാണ്.
മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നതിനിടയിലും ഹിസ്ബുല്ലയും ഇസ്രായേലും തമ്മിലുള്ള ഏറ്റുമുട്ടലുകൾക്ക് അയവ് വന്നിട്ടില്ല. ഇറാന്റെ പുതിയ നീക്കങ്ങൾ വരും ദിവസങ്ങളിലെ യു.എസ്-ഇറാൻ ചർച്ചകളിൽ നിർണായകമാകും.
പശ്ചിമേഷ്യയിൽ സമാധാനം ഉറപ്പാക്കാൻ അമേരിക്കയെയും ഇറാനെയും നേരിട്ടുള്ള ചർച്ചകൾക്ക് പ്രേരിപ്പിക്കാനുള്ള നയതന്ത്ര നീക്കങ്ങളാണ് പാകിസ്താൻ നടത്തുന്നത്. എന്നാൽ, നിലവിൽ അമേരിക്കയുമായി നേരിട്ടുള്ള ചർച്ചകൾക്ക് പദ്ധതിയില്ലെന്നും തങ്ങളുടെ നിലപാടുകളും നിരീക്ഷണങ്ങളും പാകിസ്താനെ അറിയിക്കുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് ഇസ്മായിൽ ബഗായ് വ്യക്തമാക്കി.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് നൽകിയ വിവരമനുസരിച്ച്, യു.എസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, ട്രംപിന്റെ ഉപദേശകൻ ജാരെഡ് കുഷ്നർ എന്നിവരടങ്ങുന്ന ഉന്നതതല സംഘം ചർച്ചകൾക്കായി പാകിസ്താനിലെത്തും.
ഫെബ്രുവരി 28ന് ആരംഭിച്ച യു.എസ്-ഇസ്രായേൽ ആക്രമണങ്ങൾക്ക് അറുതി വരുത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇറാനുമായുള്ള താൽക്കാലിക വെടിനിർത്തൽ അനിശ്ചിതകാലത്തേക്ക് നീട്ടിയിരുന്നു. എന്നാൽ, വെടിനിർത്തൽ നിലനിൽക്കെത്തന്നെ ഹുർമുസ് കടലിടുക്കിൽ അമേരിക്ക ഉപരോധം കടുപ്പിച്ചത് ഇറാനെ പ്രകോപിപ്പിച്ചിട്ടുണ്ട്.
പാകിസ്താനിലെ ചർച്ചകൾക്ക് ശേഷം ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്‌ചി ഒമാൻ, മോസ്കോ എന്നിവിടങ്ങളിലേക്ക് തിരിക്കും. പ്രാദേശിക സുരക്ഷയും ഉഭയകക്ഷി ബന്ധങ്ങളും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.
ഏപ്രിൽ 11, 12 തീയതികളിൽ നടന്ന ആദ്യഘട്ട ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിൽ പാകിസ്താന്റെ ഇപ്പോഴത്തെ മധ്യസ്ഥശ്രമങ്ങൾ നിർണായകമാണ്. ഇരുപക്ഷവും തമ്മിലുള്ള അർത്ഥവത്തായ ഇടപെടലുകൾ മേഖലയിൽ സമാധാനം കൊണ്ടുവരുമെന്ന് പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇഷാഖ് ദാർ പ്രത്യാശ പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.