ഡമസ്കസ് (സിറിയ): സിറിയൻ തലസ്ഥാനമായ ഡമസ്കസിൽ ക്രിസ്ത്യൻ പള്ളിയിൽ ഉണ്ടായ ചാവേർ സ്ഫോടനത്തിൽ 22 പേർ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഡമസ്കസിന്റെ പ്രാന്തപ്രദേശത്തുള്ള മാര്‍ ഏലിയാസ് പളളിയില്‍ ഞായറാഴ്ച കുർബാനയ്ക്കിടെയാണ് സ്ഫോടനം ഉണ്ടായത്. പരിക്കേറ്റവരില്‍ 30 പേരുടെ നില അതീവ ഗുരുതരമാണ്. ഐ.എസ്.ഐ ഗ്രൂപ്പിലെ അംഗമാണ് ചാവേർ ആയി പൊട്ടിത്തെറിച്ചതെന്ന് സിറിയൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിറിയൻ സിവിൽ ഡിഫൻസിൽ നിന്നുള്ള രക്ഷാപ്രവർത്തകർ സംഭവസ്ഥലത്ത് നിന്ന് മൃതദേഹങ്ങൾ കണ്ടെടുക്കുന്നത് തുടരുകയാണെന്ന് വാർത്ത ഏജൻസിയായ സന അറിയിച്ചു.
കൊല്ലപ്പെട്ടവരിൽ കുട്ടികളും ഉൾപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. വര്‍ഷങ്ങള്‍ക്കുശേഷം ഇതാദ്യമായാണ് സിറിയയില്‍ ചാവേര്‍ ആക്രമണമുണ്ടാകുന്നതെന്നാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സിറിയയില്‍ പ്രസിഡന്റ് അഹമ്മദ് അല്‍ ഷറ ന്യൂനപക്ഷങ്ങളുടെ പിന്തുണ നേടാന്‍ ശ്രമിക്കുന്നതിനിടെയാണ് സ്‌ഫോടനമുണ്ടായിരിക്കുന്നത്.
രാജ്യത്ത് തീവ്രവാദ ഗ്രൂപ്പുകളുടെ സ്ലീപ്പര്‍ സെല്‍ സാന്നിദ്ധ്യമുണ്ടെന്ന ആശങ്കകള്‍ ഇതോടെ ഉയര്‍ന്നിട്ടുണ്ട്. 2024 ഡിസംബറിൽ അൽ-ഷറയിൽ പ്രസിഡന്റ് ബഷർ അൽ-അസദിനെ സ്ഥാനഭ്രഷ്ടനാക്കിയതിനുശേഷം അമേരിക്കയും യൂറോപ്യൻ യൂനിയനും ഉപരോധങ്ങൾ പിൻവലിച്ചതോടെ സിറിയ അന്താരാഷ്ട്ര തലത്തിലേക്ക് ഉയർന്നു വരികയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.