കാസർകോട്: രണ്ട് മാസം കഴിഞ്ഞ് വിവാഹിതനാകാനിരിക്കെ, യുക്രെയ്നിലെ ഒഡേസ തുറമുഖത്തിന് സമീപമുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ മലയാളി നാവികൻ അഖിൽ ജോയന്റെ ദാരുണ മരണം നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. വിവാഹ ഒരുക്കങ്ങൾക്കിടെയുണ്ടായ ഈ അപ്രതീക്ഷിത വിയോഗം കുടുംബത്തിനും നാടിനും താങ്ങാനാവാത്ത ആഘാതമായി മാറിയിരിക്കുകയാണ്. റഷ്യ-യുക്രെയ്ൻ സംഘർഷത്തിൽ മലയാളി നാവികൻ കൊല്ലപ്പെടുന്നത് ഇതാദ്യമായാണ്.
വെള്ളരിക്കുണ്ട് ബാലം ഗ്രാമപഞ്ചായത്തിലെ വാളപ്ലാക്കൽ ജോയന്റെയും സാലിയുടെയും ഒരേയൊരു മകനാണ് 26 കാരനായ അഖിൽ. മൂന്ന് മാസം മുമ്പ് നാട്ടിലെത്തി ആലപ്പുഴ സ്വദേശിനിയുമായുള്ള തന്റെ വിവാഹനിശ്ചയം ആഘോഷിച്ച അഖിൽ, തങ്ങൾ പുതുതായി പണി കഴിപ്പിച്ച വീട്ടിലേക്ക് വധുവിനൊപ്പം പ്രവേശിക്കാനിരിക്കുകയായിരുന്നു. വെറും ഒരു മാസം മുമ്പ് മാത്രമാണ് അവധി പൂർത്തിയാക്കിയ ശേഷം അവൻ വീണ്ടും ജോലിയിൽ പ്രവേശിച്ചത്.
വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയർസെക്കൻഡറി സ്കൂളിലാണ് അഖിൽ പ്ലസ്ടുവരെ പഠിച്ചത്. തുടർന്ന് ചെന്നൈയിൽ മറൈൻ എൻജിനീയറിങ് ഉയർന്ന മാർക്കോടെ പാസായി. അതിനുശേഷമാണ് മർച്ചന്റ് നേവിയിൽ ചേർന്നത്. കഴിഞ്ഞ 4 വർഷമായി എം.വി ഗോൾഡൻ ലിയോ കപ്പലിലെ ചീഫ് ഓഫിസറായിരുന്നു.
മികച്ച വടംവലിതാരമായിരുന്ന അഖിൽ അധ്യാപകർക്കും നാട്ടുകാർക്കും പ്രിയങ്കരനായിരുന്നു. ഇന്നലെ രാവിലെ അഖിൽ പിതാവിനെയും അമ്മയെയും ഫോണിൽ വിളിച്ചു സംസാരിച്ചിരുന്നു. സമൂഹമാധ്യമങ്ങളിൽനിന്ന് മകന്റെ മരണവിവരം അറിഞ്ഞ് കുഴഞ്ഞുവീണ അമ്മ സാലി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. വടംവലിതാരമെന്ന മികവ് കൂടാതെ റോപ് പുൾഅപ്പിൽ 30 സെക്കൻഡിൽ 25 തവണ ചെയ്ത് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ്സിലും ഇടംപിടിച്ചു. 30 സെക്കൻഡിൽ 20 തവണ പുൾഅപ് ചെയ്ത് അഖിൽതന്നെ സ്ഥാപിച്ച റെക്കോർഡ് 21 പുൾഅപ്പുമായി മറ്റൊരാൾ തിരുത്തി. ഇതിനു പിന്നാലെയാണ് 2023 ജൂൺ 29ന് അഖിൽ വീണ്ടും റെക്കോർഡ് സ്വന്തം പേരിലാക്കിയത്.
ഗിനിയ ബിസൗ പതാകയേന്തിയ 'എം.വി ഗോൾഡൻ ലിയോ' എന്ന ചരക്ക് കപ്പൽ ഒഡേസ തുറമുഖത്തുനിന്ന് പുറപ്പെടുന്നതിനിടയിലാണ് റഷ്യൻ മിസൈൽ ആക്രമണത്തിന് ഇരയായത്. ആക്രമണത്തിൽ കപ്പലിലുണ്ടായിരുന്ന 10 ജീവനക്കാർ കൊല്ലപ്പെടുകയും അഖിൽ ഉൾപ്പെടെ നാല് ഇന്ത്യക്കാരുടെ ജീവൻ നഷ്ടപ്പെടുകയും ചെയ്തു. 19-ാം വയസ്സിൽ മെർച്ചന്റ് നാവികസേനയിൽ ചേർന്ന അഖിൽ കുടുംബത്തിന്റെ പ്രധാന ആശ്രയമായിരുന്നു.
മൃതദേഹം എത്രയും പെട്ടെന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ കുടുംബം പ്രാദേശിക ജനപ്രതിനിധികളുടെ സഹായം തേടിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിർദ്ദേശപ്രകാരം നോർക്ക അധികൃതർ റഷ്യൻ കോൺസുലേറ്റുമായും വിദേശകാര്യ മന്ത്രാലയമായും ബന്ധപ്പെട്ട് ആവശ്യമായ ഏകോപനം നടത്തിവരികയാണ്. സമുദ്രവ്യാപാര കപ്പലുകൾക്ക് നേരെ നടക്കുന്ന ഇത്തരം ആക്രമണങ്ങളിൽ ഇന്ത്യ ഔദ്യോഗികമായി ആശങ്കയും അപലപവും രേഖപ്പെടുത്തിയിട്ടുണ്ട്.
ചരക്കുകപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവത്തിൽ ഇന്ത്യ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ഡൽഹിയിലെ റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥനെ ഉദ്യോഗസ്ഥനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തി ഔദ്യോഗികമായി പ്രതിഷേധം അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.