17ാം നൂറ്റാണ്ടിലെ യക്ഷിയെന്നു മുദ്രകുത്തപ്പെട്ട സ്ത്രീയുടെ അസ്ഥികൂടം പോളണ്ടിലെ ബൈഡ്‌ഗോസ്‌സിസിനടുത്ത് ഗവേഷകർ കണ്ടെത്തി. ടോറൂനിലെ നിക്കളാസ് കോപ്പർനിക്കസ് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകരുടെ സംഘം പിയാൻ ഗ്രാമത്തിലെ മൃതദേഹത്തിന്റെ കഴുത്തിൽ അരിവാൾ വച്ചിരുന്നതായി കണ്ടെത്തി. ഇടതുകാലിന്റെ പെരുവിരലിൽ ഒരു പൂട്ടും.
പോളണ്ടിൽ ആദ്യമായാണ് ഇത്തരത്തിലൊന്ന് കണ്ടെത്തുന്നതെന്ന് പര്യവേഷണ സംഘത്തിലെ മഗ്ദലീന സാഗ്രോഡ്സ്ക പറയുന്നു. മന്ത്രവാദികളും യക്ഷിയെന്നും മുദ്രകുത്തപ്പെട്ടവർ മരണശേഷവും മടങ്ങി വരാൻ സാധ്യതയുണ്ടെന്നാണ് പണ്ടുള്ളവർ വിശ്വസിച്ചിരുന്നത്. അതിനാൽ അത് തടയുന്നതിന്റെ ഭാഗമായി പല കാര്യങ്ങളും ചെയ്തിരുന്നതായി സംഘത്തിന്റെ നേതാവായ പ്രഫസർ ഡാരിയസ് പോളിൻസ്കി പറയുന്നു.
മരിച്ചവർ തിരിച്ചുവരാതിരിക്കാൻ മൃതദേഹത്തിന്റെ തലയോ കാലുകളോ മുറിച്ചു കളയുക, മരിച്ചയാളെ കത്തിക്കുക, കല്ലുകൊണ്ട് ഇടിക്കുക എന്നിവയാണ് ചെയ്തിരുന്നത്. എന്നാൽ മറ്റൊരിടത്തും കണ്ടുവരാത്ത രീതിയാണ് കഴുത്തിന് കുറുകെ അരിവാൾ വെച്ചിരിക്കുന്നത്. മരിച്ചയാൾ എങ്ങാനും എണീറ്റു വന്നാൽ അരിവാൾകൊണ്ട് കഴുത്തുമുറിഞ്ഞു വീണ്ടും ചാവുമെന്ന് കരുതിയാണ് ഇങ്ങനെയൊരു പ്രതിരോധ നീക്കമെന്നും പ്രഫസർ പോളിൻസ്കി നിരീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.