വാഷിങ്ടൺ: ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കപ്പൽ പാതയായ ഹുർമുസ് കടലിടുക്കിന്റെ നിയന്ത്രണത്തിനായി അമേരിക്കയും ഇറാനും തമ്മിലുള്ള പോരാട്ടം ശക്തമാകുന്നു. തിങ്കളാഴ്ച ഇരുരാജ്യങ്ങളും പരസ്പരം മിസൈൽ-ഡ്രോൺ ആക്രമണങ്ങൾ നടത്തിയതോടെ മേഖലയിൽ നിലനിന്നിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ തകർന്നു.
കടലിടുക്കിൽ കുടുങ്ങിക്കിടക്കുന്ന കപ്പലുകളെ പുറത്തെത്തിക്കാൻ യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 'പ്രോജക്ട് ഫ്രീഡം' എന്ന സൈനിക നീക്കമാണ് ഇറാനെ പ്രകോപിപ്പിച്ചത്.തങ്ങളുടെ അനുവാദമില്ലാതെ കപ്പൽ ഗതാഗതം അനുവദിക്കില്ലെന്നാണ് ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) വ്യക്തമാക്കിയിട്ടുള്ളത്. ഇതിനിടെ കപ്പൽ ഇൻഷുറൻസ് നിരക്കുകൾ കുത്തനെ ഉയർന്നു. ആഴ്ചകളായി യു.എസ് നാവികസേന ഇറാന്റെ സമുദ്ര വ്യാപാരം തടസ്സപ്പെടുത്തുന്നത് യുദ്ധപ്രഖ്യാപനമായാണ് ഇറാൻ കാണുന്നത്. അതേസമയം യു.എസിന്റെ രണ്ട് ചരക്കുകപ്പലുകൾ നാവികസേനയുടെ സഹായത്തോടെ കടലിടുക്ക് കടന്നതായി അമേരിക്ക അവകാശപ്പെട്ടെങ്കിലും ഇറാൻ ഇത് നിഷേധിച്ചു. ഇതിനിടെ ആറ് ഇറാൻ സൈനിക ബോട്ടുകൾ തകർത്തതായി യു.എസ് നാവികസേനാ മേധാവി അഡ്മിറൽ ബ്രാഡ് കൂപ്പർ അവകാശപ്പെട്ടു.
എങ്കിലും ട്രംപിന്റെ പുതിയ നീക്കം തുടക്കത്തിൽ തന്നെ തിരിച്ചടിയായതായാണ് വിലയിരുത്തപ്പെടുന്നത്. ചരക്കുകപ്പലുകളുടെ ഗതാഗതത്തിൽ വർദ്ധനവ് ഉണ്ടായില്ലെന്ന് മാത്രമല്ല, തങ്ങളുടെ അയൽരാജ്യങ്ങളിലെ യു.എസ് സൈനിക കേന്ദ്രങ്ങൾ ആക്രമിക്കുമെന്ന ഇറാന്റെ ഭീഷണിക്ക് ഇത് കാരണമാവുകയും ചെയ്തു. ശത്രുത അവസാനിക്കുന്നത് വരെ കടലിടുക്ക് കടക്കാൻ ശ്രമിക്കില്ലെന്നാണ് പ്രമുഖ കപ്പൽ കമ്പനികളുടെ നിലപാട്.
ആക്രമണം ശക്തമായതോടെ ആഗോള വിപണിയിൽ എണ്ണവില അഞ്ച് ശതമാനത്തിലധികം വർധിച്ചു. കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം ഏതാണ്ട് പൂർണ്ണമായും നിലച്ച മട്ടാണ്. ദക്ഷിണ കൊറിയയുടെയും ഡെന്മാർക്കിന്റെയും കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. മേഖലയിലെ സംഘർഷം ഒഴിവാക്കാൻ പാകിസ്താൻ മധ്യസ്ഥ ചർച്ചകൾക്ക് ശ്രമിക്കുന്നുണ്ടെങ്കിലും ട്രംപിന്റെ പുതിയ നീക്കങ്ങൾ സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയായിരിക്കുകയാണ്.
യു.എസ്-ഇസ്രായേൽ സഖ്യം ഫെബ്രുവരിയിൽ ഇറാനെതിരെ ആരംഭിച്ച യുദ്ധത്തിൽ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. ഇറാന്റെ ആണവ കേന്ദ്രങ്ങൾ തകർക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച സൈനിക നീക്കം ഇപ്പോൾ ഹുർമുസ് കടലിടുക്കിനെച്ചൊല്ലിയുള്ള വലിയൊരു അന്താരാഷ്ട്ര പ്രതിസന്ധിയായി മാറിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.