ഇമ്രാൻ ഖാൻ

ഇമ്രാൻ ഖാന്റെ ആരോഗ്യനിലയിൽ ആശങ്ക; ഹൃദയ പരിശോധന വൈകിച്ചതിൽ ഗുരുതര ആരോപണവുമായി പി.ടി.ഐ

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രിയും പി.ടി.ഐ സ്ഥാപകനുമായ ഇമ്രാൻ ഖാന്റെ വൈദ്യസഹായം സംബന്ധിച്ച് കടുത്ത ആശങ്കകളും ആരോപണങ്ങളുമായി പാർട്ടി നേതൃത്വം രംഗത്ത്. ഹൃദയസംബന്ധമായ പരിശോധനയായ സി.ടി കൊറോണറി ആഞ്ചിയോഗ്രാഫി (CTA) നടത്തുന്നതിൽ ആശുപത്രി അധികൃതർ തുടർച്ചയായി വീഴ്ച വരുത്തിയെന്ന് പി.ടി.ഐ കുറ്റപ്പെടുത്തി. ഹൃദ്രോഗ വിദഗ്ധരുടെ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും പരിശോധന വൈകിപ്പിച്ചതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് പാർട്ടിയുടെ ആരോപണം.

പാകിസ്താൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (PIMS) ഇതിനുള്ള ഫങ്ഷണൽ സി.ടി സ്കാനർ ലഭ്യമായിട്ടും 73 കാരനായ ഇമ്രാൻ ഖാന് ആവശ്യമായ ഡയഗ്നോസ്റ്റിക് പരിശോധന നൽകാൻ അധികൃതർ തയാറായില്ലെന്ന് പി.ടി.ഐ സെൻട്രൽ സെക്രട്ടറി ഇൻഫർമേഷൻ ഷെയ്ഖ് വഖാസ് അക്രം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഇത് ഒറ്റപ്പെട്ട ഒരു ഭരണപരമായ വീഴ്ചയായി കാണാനാകില്ലെന്നും, മറിച്ച് വളരെ ഗൗരവകരമായ ഒരു കാര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇമ്രാൻ ഖാന് സമഗ്രമായ വൈദ്യപരിചരണവും പരിശോധനകളും ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ വെച്ച് നടത്തണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു. എന്നാൽ ഈ ഉത്തരവ് മറികടന്ന്, ആഞ്ചിയോഗ്രാഫി സൗകര്യമില്ലാത്ത മറ്റൊരു കേന്ദ്രത്തിലേക്ക് അദ്ദേഹത്തെ മാറ്റുകയാണുണ്ടായതെന്ന് അക്രം ആരോപിച്ചു.

‘ആവശ്യമായ എല്ലാ സൗകര്യങ്ങളും ഷിഫ ഇന്റർനാഷണൽ ആശുപത്രിയിൽ ലഭ്യമായിരുന്നിട്ടും, ആ പരിശോധന നടത്താൻ കഴിയാത്തതോ തയാറാകാത്തതോ ആയ മറ്റൊരു ആശുപത്രിയിലേക്ക് അദ്ദേഹത്തെ മാറ്റിയത് എന്തിനാണ്? ഇതിന് പിന്നിൽ പരിശോധന ബോധപൂർവ്വം തടയാനുള്ള ഗൂഢനീക്കം നടന്നിട്ടുണ്ടോ?" എന്ന് അദ്ദേഹം സംശയം പ്രകടിപ്പിച്ചു.

സർക്കാരിന്റെ സ്വന്തം ഡോക്ടർമാർ പോലും ഈ പരിശോധന അത്യാവശ്യമാണെന്ന് വിലയിരുത്തിയിരുന്നതായും അദ്ദേഹം വ്യക്തമാക്കി. ആഗസ്റ്റ് 10ന് നെഞ്ചിടിപ്പും കടുത്ത തലവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ഒരു സർക്കാർ മെഡിക്കൽ സംഘം ഇമ്രാൻ ഖാനെ പരിശോധിച്ചിരുന്നു. ഉയർന്ന രക്തസമ്മർദവും അസ്വസ്ഥതകളും പ്രകടിപ്പിച്ചതിനെ തുടർന്ന് ആഗസ്റ്റ് 1ന് തന്നെ പിംസിലെ (PIMS) കാർഡിയോളജിസ്റ്റ് ആഞ്ചിയോഗ്രാഫി നിർദേശിച്ചിരുന്നതാണ്.

വിഷയത്തിൽ റിപ്പോർട്ടുകൾ പുറത്തുവന്നതിനെ തുടർന്ന്, പരിശോധന നടക്കാത്തത് സംബന്ധിച്ച് അന്വേഷിക്കാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫ് എസ്റ്റാബ്ലിഷ്മെന്റ് ഡിവിഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ ഒരു അന്വേഷണ കമ്മീഷനെ രൂപീകരിച്ചിട്ടുണ്ട്. എന്നാൽ കാർഡിയോളജി, റേഡിയോളജി വിഭാഗങ്ങൾ തമ്മിലുള്ള ഏകോപനം എങ്ങനെയP പാളിപ്പോയി എന്നതിനെക്കുറിച്ചും, ഷിഫ ആശുപത്രിയിൽ സൗകര്യങ്ങളുണ്ടായിട്ടും അവിടെയെത്തിക്കാത്തത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചും സർക്കാർ വ്യക്തത വരുത്തണമെന്ന് അക്രം ആവശ്യപ്പെട്ടു. ഇമ്രാൻ ഖാന്റെ ഹൃദയാരോഗ്യം രാഷ്ട്രീയ താൽപ്പര്യങ്ങൾക്കോ ഭരണപരമായ ഒഴിവുകഴിവുകൾക്കോ അതീതമായി കാണണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ഇതിനിടയിൽ, ഇമ്രാൻ ഖാന് കൃത്യമായ വൈദ്യചികിത്സയും ആവശ്യമായ പരിചരണവും ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ ഇന്ത്യയുടെ സ്റ്റാർ ക്യാപ്റ്റന്മാരായ സുനിൽ ഗാവസ്കർ, കപിൽ ദേവ്, ദിലീപ് വെങ്സർക്കാർ എന്നിവരടക്കം 21 മുൻ അന്താരാഷ്ട്ര ക്രിക്കറ്റ് ക്യാപ്റ്റന്മാർ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കത്തയച്ചു. മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ ഗ്രെഗ് ചാപ്പലിന്റെ നേതൃത്വത്തിലാണ് ഈ കത്തയച്ചത്. 73 കാരനായ ഇമ്രാൻ ഖാനോട് മാനുഷിക പരിഗണനയോടെ പെരുമാറണമെന്നും ആവശ്യമായ ചികിത്സ നൽകണമെന്നും ആവശ്യപ്പെടുന്ന രണ്ടാമത്തെ അപ്പീലാണിത്.

അഴിമതിക്കേസുമായി ബന്ധപ്പെട്ട് 2023 ആഗസ്റ്റ് 5നാണ് ഇമ്രാൻ ഖാൻ അറസ്റ്റിലായത്. തുടർന്ന് റാവുൽപിണ്ടിക്കടുത്തുള്ള അഡിയാല ജയിലിൽ കഴിയുന്ന അദ്ദേഹത്തിന് മതിയായ വൈദ്യസഹായവും കുടുംബാംഗങ്ങളുടെയും അഭിഭാഷകരുടെയും സന്ദർശനവും അധികൃതർ നിഷേധിക്കുകയാണെന്ന് ബന്ധുക്കളും പിന്തുണക്കാരും നിരന്തരം ആരോപിക്കുന്നുണ്ട്.

Tags:    
News Summary - PTI alleges negligence over Imran Khan’s hospital visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.