വാഴ്സോ: പോളണ്ടിലുണ്ടായ മിസൈൽ സ്ഫോടനം റഷ്യ-യുക്രെയ്ൻ യുദ്ധത്തിനിടെ സംഭവിച്ച അബദ്ധമാകാനിടയുണ്ടെന്ന് പടിഞ്ഞാറൻ നേതാക്കൾ. എന്നാൽ തങ്ങളുടെ വിമാനവേധ മിസൈലാണ് പോളണ്ടിൽ സ്ഫോടനം നടത്തിയതെന്ന വാദത്തെ യുക്രെയ്ൻ തള്ളി.
റഷ്യയുടെ മിസൈലാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു. യുക്രെയ്ൻ തൊടുത്തുവിട്ട മിസൈൽ ദിശമാറി വീണതാണെന്ന പോളണ്ടിന്റെ ആരോപണത്തെ യു.എസ്,നാറ്റോ എന്നിവരെല്ലാം പിൻതാങ്ങുന്നു.
ചൊവ്വാഴ്ച യുക്രെയ്ൻ അതിർത്തിയിലുള്ള പോളണ്ടിലെ ഗ്രാമത്തിലുണ്ടായ മിസൈൽ സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടിരുന്നു. പ്രെസെവോഡോ ഗ്രാമത്തിലാണ് സ്ഫോടനമുണ്ടായത്. റഷ്യൻ ആക്രമണത്തെ പ്രതിരോധിക്കാനായി യുക്രെയ്ൻ വിക്ഷേപിച്ച വിമാന വേധ മിസൈലാണ് പ്രെസെവോഡോയിൽ പതിച്ചതെന്നാണ് പോളണ്ട് ആരോപിക്കുന്നത്.
ഇതിൽ വൈരുദ്ധ്യമായി ഒന്നുമില്ലെനും മിസൈൽ വിട്ടത് യുക്രെയ്നാണെങ്കിലും സംഭവത്തിന്റെ ആത്യന്തിക ഉത്തരവാദിത്തം റഷ്യക്കാണെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി.
എന്നാൽ ആരോപണങ്ങളെ യുക്രെയ്ൻ തള്ളി. യുക്രെയ്നിന്റെ മിസൈലാണെന്നതിന് ഒരു തെളിവുമില്ല. ഏത് അന്വേഷണവും നടത്തണം. സ്ഫോടനം നടന്ന സ്ഥലത്ത് ചെന്ന് അന്വേഷിക്കാനും എല്ലാ വിവരങ്ങളും ലഭ്യമാക്കാനും യുക്രെയ്ൻ ആവശ്യപ്പെട്ടു.
ഇത് ഞങ്ങളുടെ മിസൈലല്ലെന്നത് എനിക്ക് ഒരു സംശയവുമില്ല. റഷ്യൻ മിസൈലാണെന്നാണ് കരുതുന്നതെന്നും സെലൻസ്കി പറഞ്ഞു.
പോളണ്ടിൽ മിസൈൽ ആക്രമണമുണ്ടായപ്പോൾ യുദ്ധം കൂടുതൽ രൂക്ഷമാവുകയും വ്യാപിക്കുകയും ചെയ്യുമെന്ന് ലോകരാജ്യങ്ങൾ ഭയപ്പെട്ടിരുന്നു. എന്നാൽ പോളണ്ട് പ്രസിഡന്റ് ആൻഡ്രെജ് ഡൂഡ സംഭവം നിർഭാഗ്യകരമാണെന്ന് പറഞ്ഞു. റഷ്യയെ പ്രതിരോധിക്കാനായി യുക്രെയ്ൻ വിക്ഷേപിച്ച മിസൈൽ അബദ്ധത്തിൽ പോളണ്ടിൽ പതിച്ചതാകുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.