തെഹ്റാൻ: യു.എസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഐ.ആർ.ജി.സി ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു. മേജർ ജനറൽ മജീദ് ഖാദിമിയാണ് യു.എസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. തിങ്കളാഴ്ച പുലർച്ചെയാണ് സംഭവം. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അമേരിക്കൻ-സയണിസ്റ്റ് ശത്രുവിന്റെ ക്രിമിനൽ ഭീകരാക്രമണത്തിൽ അദേഹം രക്തസാക്ഷിത്വം വഹിച്ചതായി ഐ.ആർ.ജി.സി അതിന്റെ ടെലിഗ്രാം ചാനലിലൂടെ അറിയിച്ചതായി റോയിട്ടേഴ്സും പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
അതേസമയം, പശ്ചിമേഷ്യയിൽ സമാധാനം ലക്ഷ്യമിട്ട് ഇറാനും അമേരിക്കയും ഊർജിത ചർച്ചകൾ നടക്കുകയാണ്. 45 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാനും അതുവഴി യുദ്ധത്തിന് സ്ഥിരമായ അറുതി വരുത്താനുമാണ് നീക്കം. പാകിസ്താൻ, ഈജിപ്ത്, തുർക്കിയ എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്. പ്രധാനമായും കരാറിന് രണ്ട് ഘട്ടങ്ങളാണുള്ളത്. 45 ദിവസത്തെ താൽക്കാലിക വെടിനിർത്തലാണ് ആദ്യ ഘട്ടത്തിൽ വരുന്നത്. ഈ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സ്ഥിരമായ കരാറിനായി ഇരുവിഭാഗവും ചർച്ചകൾ നടത്തും. രണ്ടാം ഘട്ടത്തിലാണ് യുദ്ധം ഔദ്യോഗികമായി അവസാനിപ്പിക്കാനുള്ള സമ്പൂർണ കരാറിൽ എത്തി ചേരുക. ഇറാന്റെ യുറേനിയം ശേഖരവും ഹുർമുസ് കടലിടുക്ക് തുറക്കുന്നതുമാണ് ചർച്ചകകളിലെ പ്രധാന തടസ്സങ്ങളെന്ന് വിദഗ്ധർ ചൂണ്ടികാട്ടുന്നു.
ഇവ രണ്ടും തങ്ങളുടെ പ്രധാന വിലപേശൽ ആയുധങ്ങളായതിനാൽ പെട്ടെന്ന് വിട്ടുകൊടുക്കാൻ ഇറാനും തയ്യാറല്ല. യുദ്ധം വ്യാപിക്കാതിരിക്കാനുള്ള തീവ്ര ശ്രമത്തിലാണ് അന്താരാഷ്ട്ര സമൂഹവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.