ഡോണാൾഡ് ട്രംപ്
വാഷിങ്ൺ/തെഹ്‌റാൻ: തകർന്നടിഞ്ഞ പശ്ചിമേഷ്യൻ സമാധാനം വീണ്ടെടുക്കാൻ ലക്ഷ്യമിട്ട് അമേരിക്കയും ഇറാനും തമ്മിൽ തിരക്കിട്ട ചർച്ചകൾ നടക്കുന്നു. 45 ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാനും അതുവഴി യുദ്ധത്തിന് സ്ഥിരമായ അറുതി വരുത്താനുമാണ് നീക്കം. പാകിസ്താൻ, ഈജിപ്ത്, തുർക്കി എന്നീ രാജ്യങ്ങളാണ് ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നത്.
നിലവിൽ ചർച്ച ചെയ്യുന്ന കരാറിന് രണ്ട് പ്രധാന ഘട്ടങ്ങളാണുള്ളത്. ഒന്നാം ഘട്ടത്തിൽ 45 ദിവസത്തെ താൽക്കാലിക വെടിനിർത്തൽ. ഈ കാലയളവിൽ യുദ്ധം അവസാനിപ്പിക്കാനുള്ള സ്ഥിരമായ കരാറിനായി ഇരുപക്ഷവും ചർച്ചകൾ നടത്തും. രണ്ടാം ഘട്ടത്തിലാണ് യുദ്ധം ഔദ്യോഗികമായി അവസാനിപ്പിച്ചുകൊണ്ടുള്ള സമ്പൂർണ്ണ കരാർ ഒപ്പിടുക. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചിയും തമ്മിൽ സന്ദേശങ്ങൾ കൈമാറുന്നതായും റിപ്പോർട്ടുകളുണ്ട്.
അന്ത്യശാസനത്തിന് മുമ്പ് ഇറാനുമായി തീവ്രമായ നയതന്ത്ര ചർച്ചകൾ നടക്കുന്നുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചു. ‘ഒരു കരാറിന് സാധ്യതയുണ്ട്, എന്നാൽ അവർ അതിന് തയാറായില്ലെങ്കിൽ അവിടെയുള്ളതെല്ലാം ഞാൻ തകർക്കും’ എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഹുർമുസ് കടലിടുക്ക് തുറക്കുന്നതും ഇറാന്റെ യുറേനിയം ശേഖരവുമാണ് ചർച്ചകളിലെ പ്രധാന തടസ്സങ്ങൾ. ഇവ രണ്ടും തങ്ങളുടെ പ്രധാന വിലപേശൽ ആയുധങ്ങളായതിനാൽ പെട്ടെന്ന് വിട്ടുകൊടുക്കാൻ ഇറാൻ തയാറല്ല.
അടുത്ത 48 മണിക്കൂർ അതീവ നിർണ്ണായകമാണെന്ന് മധ്യസ്ഥർ മുന്നറിയിപ്പ് നൽകുന്നു. ചർച്ചകൾ പരാജയപ്പെട്ടാൽ ഇറാന്റെ ഊർജ്ജ-ജല വിതരണ ശൃംഖലകൾക്ക് നേരെ അമേരിക്കയും ഇസ്രായേലും വലിയ ആക്രമണം നടത്തിയേക്കും. ഇതിന് തിരിച്ചടിയായി ഗൾഫ് രാജ്യങ്ങളിലെ എണ്ണനിലയങ്ങളും ശുദ്ധജല പ്ലാന്റുകളും ഇറാൻ ലക്ഷ്യമിടുമെന്ന ഭീതിയിലാണ് മധ്യസ്ഥർ. ഗസ്സയിലെയോ ലബനനിലെയോ പോലെ വെടിനിർത്തലിന് ശേഷം വീണ്ടും യുദ്ധം തുടങ്ങുന്ന സാഹചര്യം ഉണ്ടാകരുത് എന്ന കർശന നിലപാടിലാണ് ഇറാൻ.
അതേസമയം, ഹുർമുസ് കടലിടുക്കിലെ സാഹചര്യം ഇനി പഴയതുപോലെ ആകില്ലെന്ന് ഇറാൻ റെവല്യൂഷണറി ഗാർഡ്സ് മുന്നറിയിപ്പ് നൽകി. യുദ്ധം പടരാതിരിക്കാനുള്ള അവസാന വട്ട ശ്രമത്തിലാണ് അന്താരാഷ്ട്ര സമൂഹം. ട്രംപ് നൽകിയ സമയപരിധി നാളെ അവസാനിക്കാനിരിക്കെ ലോകം മുഴുവൻ പശ്ചിമേഷ്യയിലേക്ക് ഉറ്റുനോക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.