വാഷിങ്ടൺ: ഹുർമുസ് കടലിടുക്ക് തുറക്കുന്നതിന് യു.എസ് പ്രസിഡന്‍റ് ഡോണാൾഡ് ട്രംപ് നൽകിയ സമയപരിധി ഭീഷണി തള്ളി ഇറാൻ. ചൊവ്വാഴ്ച രാത്രി എട്ട് മണി വരെയാണ് ട്രംപ് സമയം നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ താൽക്കാലിക വെടിനിർത്തലിന് പകരമായി കടലിടുക്ക് തുറക്കില്ലെന്ന് ഇറാൻ വ്യക്തമാക്കി. ശാശ്വത വെടിനിർത്തലിന് യു.എസ് ഗൗരവതരമായ പ്രതിബദ്ധത കാണിക്കുന്നില്ലെന്നും അതിനാൽ ഹ്രസ്വകാല വെടിനിർത്തലിന് പ്രധാനകപ്പൽ പാത വീണ്ടും തുറക്കാൻ അനുവദിക്കില്ലെന്നും മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥൻ റോയിട്ടേഴ്‌സിനോട് പറഞ്ഞു. ഇറാന് പാകിസ്താനിൽ നിന്ന് വെടിനിർത്തൽ നിർദ്ദേശം ലഭിച്ചിട്ടുണ്ടെന്നും നിലവിൽ അത് പുനഃപരിശോധിക്കുകയാണെന്നും ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. എന്നിരുന്നാലും, ബാഹ്യ സമ്മർദ്ദത്തിന് വഴങ്ങി സമയപരിധി നിശ്ചയിക്കില്ലെന്നും ഇറാൻ വ്യക്തമാക്കി. അതേസമയം യുദ്ധം അവസാനിപ്പിക്കുന്നതിന് തങ്ങൾക്കു മുന്നോട്ടുവെക്കാനുള്ള ആവശ്യങ്ങളുടെ അന്തിമ പട്ടിക തയ്യാറാക്കിയിട്ടുണ്ടെന്നും ഉചിതമായ സമയത്ത് മാത്രമേ അവ വെളിപ്പെടുത്തുകയുള്ളൂവെന്നും ഇറാൻ വിദേശ കാര്യ മന്ത്രാലയ വക്താവ് അറിയിച്ചു.
ഇറാൻ സമ്മർദ്ദത്തിന് വഴങ്ങില്ലെന്ന് വക്താവ് എസ്മായിൽ ബഗായ് ഊന്നിപ്പറഞ്ഞതായും ഐ.ആർ.എൻ.എ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് 15 ഇന നിർദേശങ്ങൾ യു.എസ് മുന്നോട്ടുവെച്ചു. അത്തരം നിർദ്ദേശങ്ങൾ യുക്തിരഹിതവുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹുർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ നിലയങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ അതിശക്തമായ ആക്രമണം നടത്തുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. നിർദേശം പാലിച്ചില്ലെങ്കിൽ ഇറാൻ “നരകതുല്യമായ അവസ്ഥ” നേരിടേണ്ടി വരുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
യുദ്ധം മൂലം തങ്ങൾക്കുണ്ടായ നാശനഷ്ടങ്ങൾക്ക് നഷ്ടപരിഹാരം ലഭിക്കാതെ പിന്മാറില്ലെന്ന നിലപാടിലാണ് ഇറാൻ. സിവിലിയൻ കേന്ദ്രങ്ങളെ ലക്ഷ്യം വെക്കുമെന്ന ട്രംപിന്റെ പ്രസ്താവന യുദ്ധക്കുറ്റമാണെന്ന് ഇറാൻ യു.എന്നിൽ ആരോപിച്ചു. ഹുർമുസിന് പുറമെ ചുവന്ന കടലിലെ പ്രധാന പാതയായ ബാബുൽ മന്ദബ് വഴിയുള്ള ഗതാഗതവും തടസ്സപ്പെടുത്തുമെന്ന് ഇറാൻ സൂചന നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ മേഖലയിലുണ്ടായ ആക്രമണങ്ങളിൽ വിവിധ രാജ്യങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.