ദുബയ്: 2016 മുതൽ ദുബൈയിൽ പ്രവാസജീവിതം നയിക്കുന്ന പാകിസ്താൻ മുൻ സൈനിക മേധാവി പർവേസ് മുശർറഫ് ഉടൻ തന്നെ രാജ്യത്തേക്ക് മടങ്ങുമെന്ന് ഉന്നത വൃത്തങ്ങൾ അറിയിച്ചു. എയർ ആംബുലൻസ് വഴി രോഗബാധിതനായ അദ്ദേഹത്തെ പാകിസ്താനിലേക്ക് എത്തിക്കുമെന്നാണ് വിവരം.
മുശർറഫിന്‍റെ ആരോഗ്യനില വഷളായതിനാൽ തുടർ ചികിത്സ പാകിസ്താനിൽ തുടരുമെന്ന തരത്തിൽ നേരത്തെ വാർത്തകൾ പുറത്തു വന്നിരുന്നു. മുശർറഫിനെ പാകിസ്താനിലേക്ക് മാറ്റാനാണ് കുടുംബത്തിന്‍റെയും തീരുമാനം.
അദ്ദേഹം കഴിഞ്ഞ ആറ് വർഷമായി യു.എ.ഇയിൽ ചികിത്സയിലാണ്. ആരോഗ്യനില മോശമായെന്ന വാർത്ത പുറത്തു വന്നതിന് പിന്നാലെ അദ്ദേഹത്തിന് രാജ്യത്തേക്ക് മടങ്ങി വരണമെങ്കിൽ അതിന് അവസരമൊരുക്കുമെന്ന് നിലവിലെ പാക് സർക്കാരും അറിയിച്ചിരുന്നു.
രാജ്യത്തിന്‍റെ മുൻ പ്രസിഡന്‍റിനോട് വ്യക്തിപരമായ ശത്രുത ഇല്ലെന്നും അദ്ദേഹത്തിന് തിരികെ പാകിസ്താനിലേക്ക് മടങ്ങാൻ താൽപ്പര്യമുണ്ടെങ്കിൽ അതിന് വേണ്ട സൗകര്യം ഒരുക്കി നൽകണമെന്നും പി.എം.എൽ-എൻ അധ്യക്ഷൻ നവാസ് ശരീഫ്, ശഹ്ബാസ് ശരീഫ് സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇനിയുള്ള കാലം പാകിസ്താനിൽ ജീവിക്കണമെന്ന് മുശർറഫ് ആഗ്രഹം പ്രകടിപ്പിച്ചതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.