തെൽ അവീവ്: ഇസ്രായേലിന്റെ നാലാമത്തെ എഫ്-35 യുദ്ധവിമാനവും ഇറാൻ വെടിവെച്ച് വീഴ്ത്തിയതോടെ പുതിയ യുദ്ധവിമാനങ്ങളുടെ ഓർഡർ യു.എസ് വെട്ടിക്കുറച്ചതായി റിപ്പോർട്ട്. 48 ജെറ്റുകൾ വാങ്ങാനുള്ള ഓർഡറുകൾ 24 ആക്കി കുറച്ചാണ് നിർമാതാക്കളായ ലോക്ക്ഹീഡ് മാര്‍ട്ടിൻ കമ്പനിക്ക് പെന്റഗൺ പുതുക്കിയ ഒാർഡർ നൽകിയത്.
യു.എസ് വ്യോമസേനയുടെ ഏറ്റവും പുതിയ അഞ്ചാം തലമുറ യുദ്ധവിമാനമെന്ന് വിശേഷിപ്പിച്ച എഫ്-35 ന്റെ ദൗർബല്യം പ്രകടമാക്കുന്നതായിരുന്നു ഇറാൻ -ഇസ്രായേൽ യുദ്ധത്തിലൂടെ കണ്ടതെന്നാണ് വിമർശനം.
നാലാമത്തെ എഫ്-35 വിമാനം വെടിവെച്ചിട്ടതായി തിങ്കളാഴ്ചയാണ് ഇറാൻ ന്യൂസ് ഏജൻസിയായ ഇർന റിപ്പോർട്ട് ചെയ്തത്. പശ്ചിമ ഇറാനിലെ തബ്രിസിനടുത്തുവെച്ച് ജെറ്റ് വെടിവെച്ചിടുകയും പൈലറ്റിനെ പിടികൂടുകയും ചെയ്‌തെന്നാണ് ഇറാൻ വാർത്ത ഏജൻസി പറയുന്നത്.
അഞ്ചാംതലമുറ യുദ്ധവിമാനങ്ങളെ വെടിവെച്ചിട്ട ലോകത്തെ ആദ്യത്തെ രാജ്യമാണ് തങ്ങളുടേതെന്ന അവകാശ വാദവും ഇറാൻ ഉന്നയിച്ചു.
ഇതുവരെ എഫ്-35 വെടിവെച്ചിട്ടില്ലെന്ന് ഇസ്രയേല്‍ പ്രതിരോധ സേന മറുപടി നൽകുന്നുണ്ടെങ്കിലും ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ആയുധ പദ്ധതിയായ എഫ്-35 ൽ നിന്ന് അൽപം പിറകോട്ട് നിൽക്കാനാണ് യു.എസ് തീരുമാനം.
2025-ല്‍ എഫ്-35ന്റെ ദൗത്യശേഷി നിരക്ക് 51.5 ശതമാനമായി കുറഞ്ഞെന്നാണ് കണക്കുകള്‍. പാര്‍ട്‌സുകള്‍ കിട്ടാനുള്ള പ്രയാസവും അതിസങ്കീര്‍ണമായ അറ്റകുറ്റപ്പണികളുമാണ് പ്രധാന കാരണങ്ങള്‍. ഉയർന്ന വിലയും വിമാനത്തിന്റെ പോരായ്മയാണ്.
ഡ്രോണ്‍ യുദ്ധലോകത്ത് എഫ്-35 എന്നത് കാലഹരണപ്പെട്ടതാണെന്ന വിമർശനം ഇലോണ്‍ മസ്‌ക് ഉൾപ്പെടെയുള്ളവർ നടത്തുന്നതിനിടെയാണ് പുതിയ നീക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.