സിവിൽ ഡിഫൻസ് ടീം ആക്രമണത്തിൽപെട്ടവരുടെ മൃതദേഹം കൊണ്ടുപോകുന്നു

കത്തിക്കരിഞ്ഞ നിലയിൽ ഒമ്പത് കുരുന്ന് മൃതദേഹങ്ങൾ; ഇസ്രായേൽ ആക്രമണത്തിൽപെട്ടവരെ ജീവൻ രക്ഷിക്കുന്നതിനിടെ ഡോക്ടർക്ക് ഏറ്റുവാങ്ങേണ്ടി വന്നത് സ്വന്തം കുട്ടികളു​ടെ മൃതദേഹങ്ങൾ

ഗ​സ്സ സി​റ്റി: ഡ്യൂട്ടിക്കിടെ ഫലസ്തീൻ ഡോക്ടർക്ക് മുന്നിലെത്തിയത് താൻ നൊന്തു പ്രസവിച്ച ഒമ്പത് കുഞ്ഞുങ്ങളുടെ കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ.

നാസർ മെഡിക്കൽ കോംപ്ലക്സിലെ അൽ തഹ്‌രീർ ആശുപത്രിയിലെ പീഡിയാട്രിക് സ്പെഷ്യലിസ്റ്റ് ഡോ. അല അൽ നജ്ജാറിനാണ് തന്‍റെ കുഞ്ഞുങ്ങളുടെ മൃതദേഹങ്ങൾ ലഭിച്ചത്. തെക്കൻ ഗസ്സ മുനമ്പിലെ ഖാൻ യൂനിസിൽ ഡോക്ടറുടെ വീട്ടിലുണ്ടായ ഇസ്രായേൽ ആക്രമണത്തെ തുടർന്നാണ് കുട്ടികൾ കൊല്ലപ്പെട്ടത്.

ഇന്നലെ( വെള്ളിയാഴ്ച) ഗസ്സയിലൂടനീളം ഇസ്രായേൽ ആക്രമണങ്ങൾ നടന്നിരുന്നു. അക്രമണത്തിൽപെട്ടവരെ ചികിത്സിക്കുന്നതിനിടയിലാണ് സ്വന്തം കുട്ടികളെയും ഭർത്താവിനെയും ആശുപത്രിയിൽ എത്തിച്ചത്. മൂത്ത കുട്ടിക്ക് 12 വയസ്സും ഇളയ കുട്ടിക്ക് ആറ് മാസം മാത്രം പ്രായവുമുണ്ടായിരുന്നത്. കുട്ടികൾക്ക് ബോംബാക്രമണത്തിൽ ഗുരുതരമായി പൊള്ളലേറ്റിരുന്നു. ഭർത്താവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.

അവരുടെ 10 കുട്ടികളിൽ ഒമ്പത് പേർ ഇസ്രായേൽ ബോംബാക്രമണത്തിൽ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുഗുതരമായി പരിക്കേൽക്കുകയും ചെയ്തു. യഹ്‌യ, റകാൻ, റുസ്‌ലാൻ, ജുബ്രാൻ, ഈവ്, രേവാൻ, സെയ്ദൻ, ലുഖ്മാൻ, സിദ്ര എന്നിവരാണ് മരിച്ചത്. ബോബാക്രമണം നടക്കുന്നതിന്‍റെ തൊട്ടു മുമ്പാണ് ജോലിക്കായി അല ആശുപത്രിയിലെത്തുന്നത്.

ആറു മാസം മുമ്പ് തന്‍റെ ഇളയ കുഞ്ഞിന് ജീവൻ നൽകിയ അല ഇസ്രായേൽ അക്രമണത്തെ തുടർന്ന് മെഡിക്കൽ സ്റ്റാഫുകളുടെ അഭാവം മൂലമാണ് ജോലിയിൽ പ്രവേശിച്ചത്. വീടിന് തീ പിടിക്കുന്നതിന്‍റെയും രക്ഷാപ്രവർത്തകർ കുട്ടികളുടെ മൃതദേഹങ്ങൾ പുറത്തെടുക്കുന്നതിന്‍റെയും ദൃശ്യങ്ങൾ ഫലസ്തീൻ സിവിൽ ഡിഫൻസ് പുറത്തുവിട്ടു. വെള്ളിയാഴ്ച നടന്ന ഇസ്രായേൽ ആക്രമണത്തിൽ 66 ഫലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്

Tags:    
News Summary - palstine doctor recieved charred body of her children

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.