കയ്റോ: എണ്ണമറ്റ മനുഷ്യരും യന്ത്രങ്ങളും ദിവസങ്ങളായി കഠിനശ്രമത്തിലാണ് സൂയസ് കനാലിൽ വിലങ്ങനെ കുടുങ്ങിക്കിടക്കുന്ന 400 മീറ്റർ നീളമുള്ള കൂറ്റൻ ചരക്കുകപ്പൽ 'എവർഗ്രീനി'നെ രക്ഷപ്പെടുത്താൻ. 200ലേറെ കപ്പലുകൾ കനാലിന്‍റെ ഇരുവശങ്ങളിലുമായി സമയമെണ്ണിക്കഴിയുന്നു. കപ്പലുകളുടെ എണ്ണം കൂടുന്നത് ആഗോള ചരക്കു ഗതാഗതത്തെ ചെറുതല്ലാത്ത തോതിൽ ബാധിക്കുന്നതാണ് ആശങ്ക ഇരട്ടിയാക്കുന്നത്.
പൗരസ്ത്യ ലോകവും പാശ്ചാത്യ ലോകവും തമ്മിലെ ഏറ്റവും പ്രധാനപ്പെട്ട കപ്പൽ പാതയാണ് സൂയസ് കനാൽ. കപ്പലുകളെ ചരക്കു ഗതാഗതത്തിന് ഉപയോഗിക്കുന്ന നിരവധി കമ്പനികളെയും അതുവഴി രാജ്യങ്ങളെയും ഇത് സമ്മർദത്തിലാക്കുമെന്നുറപ്പ്. ഏഷ്യയിൽനിന്ന് യൂറോപിലേക്കും വടക്കേ അമേരിക്കയിലേക്കും തിരിച്ചുമുള്ള വഴി മൂന്നാം ദിവസവും അടഞ്ഞുതന്നെ കിടക്കുകയാണ്. വെള്ളിയാഴ്ചയിലെ കണക്കുകൾ പ്രകാരം 237 കപ്പലുകളാണ് ഇരുവശങ്ങളിലുമായി കനാൽ തുറക്കാൻ കാത്തുകഴിയുന്നത്. ആഗോള വ്യാപാരത്തിന്‍റെ 12 ശതമാനം വരുന്ന പാത എന്നു തുറക്കാനാവുമെന്ന് ഇതുവരെയും കൃത്യമായ ഉറപ്പു പറയാറായിട്ടില്ല. ശനിയാഴ്ച വൈകീട്ടോടെ കപ്പൽ വീണ്ടും ഗതാഗത യോഗ്യമാക്കാനാകുമെന്നാണ് കണക്കുകൂട്ടുന്നതെന്ന് കപ്പൽ ഉടമയായ ഷോയ് കിസെൻ പ്രത്യാശ പ്രകടിപ്പിക്കുന്നു. എന്നാൽ, സാഹചര്യങ്ങൾ പ്രതികൂലമായാൽ അത് ആഴ്ചകളെടുക്കാമെന്നും കമ്പനി തന്നെ പറയുന്നു.
തായ്വാൻ ആസ്ഥാനമായ എവർഗ്രീൻ മറൈനു കീഴിലുള്ള കപ്പലിന്‍റെ അസാധാരണ നീളമാണ് ഏറ്റവും വലിയ വില്ലൻ. ശരാശരി 200 മീറ്ററിലേറെ വീതിയുള്ള കനാലിൽ 400 മീറ്ററുള്ള കപ്പലാണ് വിലങ്ങനെ കിടക്കുന്നത്. നാലു ഫുട്ബാൾ മൈതാനങ്ങളുടെ അത്രയും നീളമുണ്ടിതിന്. നിറയെ ചരക്കായതിനാൽ എളുപ്പം രക്ഷപ്പെടുത്തലും ദുസ്സാധ്യം.
ടഗ് ബോട്ടുകൾ, ഇരുവശത്തെയും ഡ്രെഡ്ജിങ്, ഭാരം കുറക്കൽ തുടങ്ങി വിവിധ പദ്ധതികളാണ് നടപ്പാക്കി വരുന്നത്.
ഒമ്പത് ടഗ് ബോട്ടുകൾ ഇതിനകം കപ്പലിന്‍റെ ഇരുവശങ്ങളിലുമായി വിന്യസിച്ചിട്ടുണ്ട്. കൂറ്റൻ കാബിളുകൾ ഉപയോഗിച്ചും തള്ളിയും ഇവ ശ്രമം തുടർന്നുകൊണ്ടിരിക്കുന്നു. ഇരുവശങ്ങളിലും ആഴത്തിൽ പുതഞ്ഞുകിടക്കുന്നതിനാൽ ടഗ് ബോട്ടുകൾ ഉപയോഗിച്ച് വലിച്ചുനീക്കൽ എളുപ്പമല്ല.
ഇതു മനസ്സിലാക്കി ഇരുവശങ്ങളിലും എസ്കവേറ്റർ ഉപയോഗിച്ചും അല്ലാതെയും ഡ്രെഡ്ജിങ് പുരോഗമിക്കുകയാണ്. മൂന്ന് ഡ്രെഡ്ജറുകൾ ഇതിനകം സേവനത്തിനെത്തിയിട്ടുണ്ട്. നെതർലൻഡ്സ് ആസ്ഥാനമായുള്ള ബോസ്കാലിസ് ആണ് മണ്ണും മണലും നീക്കം ചെയ്യുന്ന ജോലി ചെയ്തുകൊണ്ടിരിക്കുന്നത്. 2015ലാണ് അവസാനമായി കനാൽ വീതി കൂട്ടിയിരുന്നത്.
കപ്പലിലെ രണ്ടു ലക്ഷം ടൺ ചരക്കും ഇന്ധനവും നീക്കം ചെയ്യലും ആലോചിച്ചുവരികയാണ്. എവർഗ്രീനിൽ മാത്രം 20,000 കണ്ടെയ്നറുകൾ കയറ്റാനാകും. ഇവയത്രയും മാറ്റുന്നത് അതി സാഹസമാകും. സമയമേറെ വേണ്ടതും. കൃത്യമായി ഇരുവശത്തും ഭാരം സമീകരിച്ചില്ലെങ്കിൽ മറിയാൻ വരെ സാധ്യതയുണ്ടെന്നും പറയുന്നു, വിദഗ്ധർ.
ഒരുവശത്ത് 71ഉം മറുവശത്ത് 79ഉം കപ്പലുകൾ ഇന്നലെ വരെ കാത്തുകെട്ടിക്കിടക്കുന്നു. കനാൽ കടക്കാതെ നിന്ന മറ്റു കപ്പലുകൾ മറ്റു വഴികളിലേക്ക് മാറി സഞ്ചരിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും തിരക്കുപിടിച്ച കപ്പൽ പാതകളിലൊന്നായ സൂയസ് കനാൽ വഴി പ്രതിദിനം 960 കോടി ഡോളർ (69,650 കോടി രൂപ) മൂല്യമുള്ള ചരക്ക് കടത്തുന്നുവെന്നാണ് കണക്കുകൂട്ടൽ. അതത്രയും കെട്ടിക്കിടക്കുന്നത് എണ്ണക്കു മാത്രമല്ല, മറ്റു അവശ്യ വസ്തുക്കൾക്കും വില കൂട്ടാൻ ഇടയാക്കിയിട്ടുണ്ട്. 24 എണ്ണ ടാങ്കറുകൾ മാത്രം കുടുങ്ങിക്കിടക്കുന്നതായാണ് കണക്ക്. കൂറ്റൻ ചരക്കുകപ്പലുകൾ 41. വസ്ത്രം, ഫർണിച്ചർ, നിർമാണ സാമഗ്രികൾ, കാർ സ്പെയർ പാർടുകൾ തുടങ്ങി ചരക്കുകപ്പലുകളിൽ കുടുങ്ങിക്കിടക്കുന്നത് പലവിധ വസ്തുക്കൾ.
ആഫ്രിക്കയിലെ ഗുഡ്ഹോപ് മുനമ്പുവഴി കപ്പലുകൾ തിരിച്ചുവിടാനാണ് കമ്പനികൾ പരിഗണിക്കുന്നത്. എന്നാൽ, ചെലവ് ഇരട്ടിയാക്കുമെന്നത് പലരെയും കാത്തുനിൽക്കാനും പ്രേരിപ്പിക്കുന്നു.
ആഗോള വ്യാപാരത്തിന്‍റെ 80 ശതമാനവും നടക്കുന്നത് കടൽവഴിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.